ലക്നൗ : ഉത്തർപ്രദേശിൽ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി പുതിയ നയം പുറത്തിറക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂലായ് 11 ലോക ജനസംഖ്യാ ദിനത്തിൽ നടന്ന ചടങ്ങിലാണ് ജനസംഖ്യാ നയം 2021-2031 അദ്ദേഹം ഉദ്ഘടാനം ചെയ്തത്. ഇതിലൂടെ സാധാരണക്കാർക്ക് അവബോധം സൃഷ്ടിക്കാൻ സാധിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് കുട്ടികളും തമ്മിൽ ആവശ്യത്തിന് പ്രായ വ്യത്യാസം വേണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാ വളർച്ച ദാരിദ്ര്യവുമായി വളരയധികം ബന്ധപ്പെട്ടിരിക്കുന്നതായും പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സമുദായക്കാർക്കും പരിരക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2050 ഓടെ ജനസംഖ്യാ നിയന്ത്രണത്തിൽ സ്ഥിരത കൈവരിക്കാനാണ് യുപി സർക്കാർ ലക്ഷ്യമിടുന്നത് എന്ന് സംസ്ഥാന ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് അറിയിച്ചു. പുതിയ നയത്തിലൂടെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1 ശതമാനമാക്കി കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ജനസംഖ്യ ബിൽ 2021 കരട് പുറത്തുവിട്ടത്. കരട് പ്രകാരം രണ്ടിലധികം കുട്ടികളുണ്ടാകുന്നവർക്ക് നിരവധി സർക്കാർ ആനുകൂല്യങ്ങൾ നഷ്ടമാകും. സർക്കാർ ജോലിയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്നുമുൾപ്പെടെ ഇവരെ വിലക്കാനാണ് സർക്കാർ തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. ഇതിന് പുറമേ രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് നിരവധി ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Comments