ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ പിന്തുടർച്ചക്കാരാണെന്ന് ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവും അഞ്ച് തവണ എംഎൽഎയുമായ ചൗധരി മദീൻ അഹമ്മദ്. ഇത് വിശ്വസിക്കാത്തവർ ചരിത്ര പുസ്തകങ്ങൾ വായിക്കണം. ഇക്കാര്യം നിഷേധിക്കാനാകാത്ത വസ്തുതയാണെന്നും ചൗധരി മദീൻ അഹമ്മദ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരു ഡിഎൻഎ തന്നെയാണ്. എന്നാൽ രാഷ്‌ട്രീയത്തിന്റെ പേരിലാണ് ഇരുവരും കലഹിക്കുന്നതെന്നുമായിരുന്നു ചൗധരി മദീൻ അഹമ്മദിന്റെ വാക്കുകൾ. തന്റെ തന്നെ കുടുംബത്തിന്റെ അനുഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ചൗധരിയുടെ വാക്കുകൾ.
തന്റെ കുടുംബം ഉത്തർപ്രദേശിലെ മീററ്റിലെ ടോഡൽപൂർ ഗ്രാമത്തിലായിരുന്നു. അമ്മ ബ്രാഹ്മണ സമുദായത്തിലും അച്ഛൻ രജപുത്ര വിഭാഗത്തിലും പെട്ടവരായിരുന്നു. എന്നാൽ സമീപത്തെ രണ്ടോ മൂന്നോ ഗ്രാമങ്ങൾ ഒരുമിച്ച് മതപരിവർത്തനം നടത്തുന്ന സാഹചര്യം ഉണ്ടായി. അങ്ങനെ താനും മുസ്ലീം മതം സ്വീകരിച്ചു. ചൗധരി മദീൻ അഹമ്മദ് വ്യക്തമാക്കി. ഡൽഹി വഖഫ് ബോർഡിന്റെ മുൻ ചെയർമാനും ഡൽഹി ജൽ ബോർഡിന്റെ മുൻ വൈസ് ചെയർമാനും കൂടിയാണ് ചൗധരി മദീൻ അഹമ്മദ്.
ബിഹാർ ന്യൂനപക്ഷ ക്ഷേമമന്ത്രിയും ജെഡിയു നേതാവുമായ മൊഹമ്മദ് സമാ ഖാനും അടുത്തിടെ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. തന്റെ പൂർവ്വികർ രാജസ്ഥാനിൽ നിന്നുളള ഹിന്ദു രജപുത്രരാണെന്നും പിന്നീട് ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയതാണെന്നുമായിരുന്നു മൊഹമ്മദ് സമാ ഖാന്റെ വാക്കുകൾ.
ഇന്ത്യയിൽ ഹിന്ദു, മുസ്ലീം വേർതിരിവിന്റെ സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം രാഷ്‌ട്രീയ സ്വയം സേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കൂടുതൽ പൊതുപ്രവർത്തകരുടെ അഭിപ്രായങ്ങൾ പുറത്തുവരുന്നത്.
Comments