വാഷിംഗ്ടൺ: അഫ്ഗാനിൽ തങ്ങളുടെ സൈന്യത്തെ പിന്തുണച്ചവരെ സംരക്ഷിക്കുമെന്ന് അമേരിക്ക. താലിബാൻ പല മേഖലകളിലും പിടിമുറുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അഫ്ഗാനികളായ പൗരന്മാരെ സംരക്ഷിക്കാനും രാജ്യത്തുനിന്ന് പുറത്തുകടക്കാനും സഹായം നൽകുമെന്നും ജോ ബൈഡൻ പറഞ്ഞു.
അഫ്ഗാനിൽ അമേരിക്കൻ സൈന്യം ഭീകരവേട്ട ആരംഭിച്ച കാലം മുതൽ നിരവധി തദ്ദേശീയർ രഹസ്യവിവരങ്ങൾ കൈമാറിയിരുന്നു. ഭീകര കേന്ദ്രങ്ങളെക്കുറിച്ചും നേതാക്കന്മാരെ ക്കുറിച്ചും വിവരം നൽകിയവരും താലിബാന്റെ നോട്ടപുള്ളികളാണ്. ഇത്തരം സഹായികളെ എന്തുവിലകൊടുത്തും സംരക്ഷിക്കാനാണ് അമേരിക്കയുടെ നീക്കം. എല്ലാവരേയും അഫ്ഗാന് പുറത്തെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരക്കാർക്കായി അമേരിക്ക പ്രത്യേക വിസ നൽകുമെന്നും ബൈഡൻ പറഞ്ഞു.
അഫ്ഗാനിൽ നിന്നുള്ളവരെ മാറ്റുന്ന കാലയളവ് അമേരിക്ക തീരുമാനിച്ചിട്ടില്ല. നിരവധി ഉദ്യോഗസ്ഥരടക്കമുള്ളവർ അമേരിക്കയോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. അഫ്ഗാൻ അവരുടേതായ രീതിയിലാണ് ഇനി ഭരണം നടത്തേണ്ടത്. രാജ്യത്തെ സുരക്ഷ അവരുടെ ബാദ്ധ്യതയാണെന്നും കഴിഞ്ഞ ദിവസം ജോ ബൈഡൻ പറഞ്ഞിരുന്നു. എന്നാൽ സവിശേ ഷമായ സാഹചര്യം നേരിടുന്ന ചിലരെ സഹായിക്കാൻ തങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. സൈനിക പിന്മാറ്റം 95 ശതമാനവും പൂർത്തിയായതായി സൈന്യം വ്യക്തമാക്കി. അഫ്ഗാനിൽ നേതൃത്വം നൽകിയിരുന്ന ജനറൽ സ്‌കോട് മില്ലർ തന്റെ സൈനിക വ്യൂഹത്തിന്റെ ചുമതല ഒഴിഞ്ഞശേഷം അമേരിക്കയിലേക്ക് മടങ്ങി.
Comments