ശ്രീനഗർ: രാജ്യത്ത് നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങിവരവ് സുഗമമാക്കുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ച് ജമ്മുകശ്മീർ ലഫ്റ്റ്‌നെന്റ് ഗവർണർ മനോജ് സിൻഹ. രാജ്ഭവനിൽ ദുരന്തനിവാരണ, ദുരിതാശ്വാസ, പുനരധിവാസ, പുനർനിർമാണ വകുപ്പിന്റെ(ഡിഎംആർആർആർ) പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ശരിയായ ആശയവിനിമയ മാർഗങ്ങളിലൂടെ അവരെ സമീപിക്കാൻ കാര്യക്ഷമമായി ശ്രമിക്കണമെന്ന് അദ്ദേഹം ഡിഎംആർആർആറിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. പലരും തങ്ങളുടെ പഴയ ജീവിതത്തിനായി കൊതിക്കുകയാണെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും മനോജ് സിൻഹ പറഞ്ഞു.
കശ്മീരി കുടിയേറ്റക്കാരുടെ മുഴുവൻ ജനസംഖ്യയും സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളുടെ മാതൃരാജ്യമെന്ന സ്വപ്നം ഭരണകൂടത്തിന്റെ സജീവമായ സമീപനത്തിലൂടെ യാഥാർത്ഥ്യമാകുന്നത് ഉറപ്പാക്കണം. അത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമായ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും വീഴ്‌ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തേയ്‌ക്ക് എത്തുന്നവർക്കുള്ള വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അനധികൃതമായി രാജ്യത്തേയ്‌ക്ക് കുടിയേറുന്നവർക്ക് താമസ സൗകര്യം അനുവദിക്കരുത്. അവ ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നതിന് അദ്ദേഹം വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.















