തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രണ്ട് വർഷം മുൻപു തന്നെ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നതായാണ് വിവരം. 2019 ൽ നടന്ന ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തിയിരുന്നെങ്കിലും മനപ്പൂർവ്വം മറച്ചുവെയ്‌ക്കുകയായിരുന്നു.
ബാങ്കിൽ നിന്നും അധികാര പരിധിക്കപ്പുറം ഭൂപണയ വായ്പ നൽകിയെന്നും, ഒരേ ഈടിന്മേൽ പലതവണ വായ്പ നൽകിയെന്നും ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ചില നിർദ്ദേശങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാതെ ഭരണ സമിതി അഴിമതിയും, ക്രമക്കേടും തുടരുകയായിരുന്നു.
ഇന്നലെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിൽ നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 2019 ൽ ഇടപാടുകാർ നൽകിയ ചില പരാതികളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
നിരവധി പേരുടെ ആധാരം മൂന്നും നാലും തവണ പണയംവെച്ചന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. ബാങ്കിൽ കാലങ്ങളായി പണയം വെച്ചിരുന്ന 46 പേരുടെ ആധാരമാണ് തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്നത്.
പഴയ ഭരണസമിതിയാണ് ക്രമക്കേട് നടത്തിയതെന്നാണ് പുതിയ സമിതിയുടെ ആരോപണം. എന്നാൽ പഴയ ഭരണസമിതിയും പുതിയ ഭരണസമിതിയുമെല്ലാം സി.പി.എം ഭാരവാഹികളും നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമാണ്. കാലങ്ങളായി ഭരണസമിതിയിലു ണ്ടായിരുന്നവരും മറ്റ് പാർട്ടി നേതാക്കൾക്കും ആഡംബര ജീവിതം നയിക്കാൻ ഇടപാടുകാരെ ഉപയോഗപ്പെടുത്തുകയായിരുന്നു. നേതാക്കൾ വീടുകളും കാറുകളും വാങ്ങിയത് സ്വന്തം ആധാരം പണയം വെച്ചിട്ടല്ലെന്നും ഇടപാടുകാർ ആരോപിക്കുന്നു.അതേസമയം തട്ടിപ്പുകാലത്തെ ഭരണസമിതി അടിയന്തിരമായി പിരിച്ചുവിട്ടെന്ന ന്യായമാണ് സി.പി.എം പറയുന്നത്.
സി.പി.എം. ജില്ലാതല നേതാക്കളടക്കം 13 പേരുടെ ഭരണ സമിതിയാണ് ബാങ്ക് ഭരിക്കുന്നത്. സംഭവത്തിൽ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കേസ്സെടുത്തിട്ടുണ്ട്.
Comments