കോഴിക്കോട് : എംഎൽഎ ഓഫീസിലേക്ക് ലഭിച്ച ഭീഷണിക്കത്തിൽ പ്രതികരണവുമായി വടകര എംഎൽഎ കെ.കെ രമ. ഭീഷണക്കത്തുകാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് രമ പറഞ്ഞു. സഭയ്ക്ക് അകത്തും, പുറത്തും സിപിഎമ്മിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ തുറന്നുകാട്ടുമെന്നും രമ വ്യക്തമാക്കി.
2012 മുതൽ സിപിഎമ്മിൽ നിന്നും ഭീഷണികളുണ്ട്. ഇതിന്റെ തുടർച്ചയാണ് ഭീഷണിക്കത്ത്. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാൽ തളരുമെന്നാണ് കത്തയച്ചവർ കരുതുന്നത്. എന്നാൽ അങ്ങിനെ തളരുന്ന ആളല്ല താൻ. ഓല പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും രമ പറഞ്ഞു.
സിപിഎമ്മിന്റെ ഗുണ്ടായിസത്തിനെതിരെ സംസാരിച്ചു കൊണ്ടേയിരിക്കും. മകനെ കത്തിൽ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. ഇത്തരം ഭീഷണിക്കത്തുകൾ ഇത് ആദ്യമായല്ല ലഭിക്കുന്നതെന്നും രമ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എംഎൽഎ ഓഫീസിലേക്ക് രമയുടെ മകൻ അഭിനന്ദിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്ത് ലഭിച്ചത്. ആർഎംപി നേതാവ് വേണുവിനെ കൊല്ലുമെന്നും ഭീഷണിയുണ്ട്. പിജെ ആർമിയുടെ പേരിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ വടകര റൂറൽ എസ്പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
Comments