തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുഖം രക്ഷിച്ച് സിപിഎം. കേസിൽ പ്രതികളായ പാർട്ടി പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ടാണ് പാർട്ടി നേതാക്കൾ തടിതപ്പിയത്. പ്രതികളായ പൊറത്തിശേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം സുനിൽകുമാർ(ബാങ്ക് സെക്രട്ടറി), പൊറത്തിശേരി സൗത്ത് ലോക്കൽ കമ്മറ്റി അംഗം ബിജു കരീം(മെയിൻ ബാങ്ക് ബ്രാഞ്ച് മാനേജർ), തുറു പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം ജിൻസൺ (സീനിയർ എക്കൗണ്ടന്റ്), ഭരണ സമിതി പ്രസിഡൻറ് കെ കെ ദിവാകരൻ എന്നിവരെയാണ് പാർട്ടി പുറത്താക്കിയത്.
രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ ആർ വിജയ എന്നിവരെയാണ് തരം താഴ്ത്തിയത്. ഏരിയ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ബേബി ജോണിനും, എ സി മെയ്തീനുമെതിരെ കമ്മിറ്റിയിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.
കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട് പാർട്ടിയ്ക്കെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. തട്ടിപ്പിൽ പാർട്ടിയ്ക്ക് നേരിട്ട് പങ്കുണ്ടെന്നുള്ള ആക്ഷേപങ്ങളും ഉണ്ടായി. ഈ സാഹചര്യത്തിൽ തടിയൂരാൻ വേണ്ടിയാണ് സിപിഎം കൂട്ടനടപടി സ്വീകരിച്ചത് എന്നാണ് വിലയിരുത്തൽ.
Comments