ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കൊറോണ വാക്സിനേഷൻ അടുത്ത മാസം മുതൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു.
മൂന്നാം തരംഗത്തിനുള്ള സാദ്ധ്യതകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ പ്രക്രിയയും വേഗത്തിലാക്കുന്നത്. മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുക എന്ന പഠനങ്ങൾ പുറത്തുവന്നിരുന്നു. കൊവാക്സിന്റേയും സൈഡസ് കാഡ്ലയുടേയും കുട്ടികളിലുള്ള പരീക്ഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കൊവാക്സിന്റെ പരീക്ഷണ ഫലം ഉടനുണ്ടാകുമെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ പറഞ്ഞിരുന്നു. രണ്ട് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് വാക്സിൻ പരീക്ഷണം നടക്കുന്നത്. പരീക്ഷണ ഫലം പുറത്തുവന്നാലുടൻ തന്നെ രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി കൊവാക്സിൻ തേടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Comments