ന്യൂഡൽഹി: ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാൻ യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിൽ നിന്നുള്ള രണ്ടാമത്തെ സി-295 വിമാനം ഉടൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്. മേയ് ആറിന് രാജ്യത്ത് എത്തുമെന്നാണ് വിവരം.
വ്യോമസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം സി-295 വിമാനം ഭാരതത്തിലെത്തുന്നത്. 2021 സെപ്റ്റംബറിലാണ് പ്രതിരോധ മന്ത്രാലയം 56 വിമാനങ്ങൾക്കായി എയർബസുമായി 21,935 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും എയർബസും സംയുക്തമായാണ് വിമാനം നിർമിക്കുന്നത്. 16 വിമാനങ്ങൾ സ്പെയിനിലും ബാക്കിയുള്ളവ ഗുജറാത്തിലെ വഡോദര നഗരത്തിലെ ടാറ്റയുടെ പ്രതിരോധനിർമാണ വിഭാഗമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് (ടിഎഎസ്എൽ) രാജ്യത്ത് നിർമിക്കും.
ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിൽ സേനാവിമാനങ്ങൾ നിർമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് സി-295 പദ്ധതിക്ക്. നാല് എൻജിനുള്ള ടർബോ പ്രോപ്പ് വിമാനമാണ് എയർബസിന്റെ സി-295 ട്രാൻസ്പോർട്ട് വിമാനം. അഞ്ച് മുതൽ 10 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിൽ 45 പാരാട്രൂപ്പേഴ്‌സിനോ 70 യാത്രക്കാർക്കോ യാത്ര ചെയ്യാൻ സാധിക്കും. വിമാനം താത്കാലിക റൺവേയിലും പെട്ടെന്നുയരുകയും ഇറങ്ങുകയും ചെയ്യും.