കോട്ടയം: നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.എം മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ മാണി. തെറ്റും ശരിയും എന്നതിൽ താനിപ്പോൾ പ്രതികരിക്കുന്നില്ല. എല്ലാം കോടതി വിധി പോലെ പോകട്ടെയെന്നും ഇനി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നിട്ടുള്ളതാണ്. ഈ വിഷയത്തിൽ വ്യക്തമായ വിധി ഹൈക്കോടതി നേരത്തെ പ്രഖ്യാപിച്ചതാണ്. രാജിവെയ്‌ക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളിൽ മന്ത്രി വി, ശിവൻകുട്ടി തന്നെ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കഴിഞ്ഞ് അന്തിമ വിധി വന്ന ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും ജോസ് കെ മാണി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെ.എം മാണിയ്‌ക്കെതിരായ അഴിമതി ആരോപണത്തെ തുടർന്നാണ് ബജറ്റ് അവതരണ വേളയിൽ നിയമസഭ പ്രക്ഷുബ്ധമായത്. പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിലെ കംപ്യൂട്ടറും കസേരയും ഉൾപ്പെടെ വലിച്ചെറിഞ്ഞുകൊണ്ടാണ് പ്രതിഷേധിച്ചത്. വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്യുന്ന സംഭവവും സഭയിൽ അരങ്ങേറി.
നിയമസഭ കയ്യാങ്കളിക്കേസിൽ പ്രതികളായ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്നാണ് ഇന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. കോടതിയിൽ നിന്നും കടുത്ത വിമർശനമാണ് സർക്കാരിന്ന് നേരിട്ടത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കോടതി ഉത്തരവ്.
Comments