കണ്ണൂർ: ഡെന്റൽ വിദ്യാർത്ഥിനിയായ മാനസയെ കൊല്ലാനുള്ള തോക്ക് ലഭിക്കാനായി പ്രതി രാഖിൽ ബിഹാറിലെ ഉൾഗ്രാമങ്ങളിൽ അലഞ്ഞിരുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബിഹാറിൽ തോക്ക് കിട്ടുമെന്ന് രാഖിലിന് മനസ്സിലായത് അയാളുടെ കീഴിൽ ജോലി ചെയ്യുന്ന വിവിധ ഭാഷാ തൊഴിലാളി വഴിയാണ്. നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകമാണെന്നും മാനസയുടെ വീട് സന്ദർശിച്ച ശേഷം എം വി ഗോവിന്ദൻ പറഞ്ഞു.
തന്റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഒരാളുടെ കൂടെയാണ് രാഖിൽ ബിഹാറിലേക്ക് യാത്ര തിരിച്ചത്. ഇരുപതാം തീയതി നാട്ടിൽ തിരിച്ചെത്തിയ രഖിൽ പിന്നീട് കോതമംഗലത്തെത്തി. പത്ത് ദിവസത്തോളം മാനസയെ നിരീക്ഷിച്ചു. മാനസ താമസിക്കുന്ന വീടിന് തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് രാഖിൽ കഴിഞ്ഞത്. പിന്നീടായിരുന്നു കൊലപാതകം.
തോക്ക് വാങ്ങുന്നതിൽ രാഖിലിന്റെ കൂടെ ബിഹാറിലേക്ക് പോയ സുഹൃത്തിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് രാഖിൽ തോക്ക് വാങ്ങാനാണ് പോയതെന്ന കാര്യം അറിയാമായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. വിവിധ ഭാഷാ തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനാണെന്ന പേരിലാണ് ഇൻറീരിയർ ഡിസൈനർ കൂടിയായ രാഖിൽ ട്രെയിൻ വഴി ബിഹാറിലേക്ക് പോകുന്നത്.
സുഹൃത്തിനൊപ്പമുള്ള ഈ യാത്ര അയാളുടെ കീഴിൽ ജോലി ചെയ്തിരുന്ന ഒരു വിവിധ ഭാഷാ തൊഴിലാളി നൽകിയ വിവരം വഴിയായിരുന്നു. ബിഹാറിൽ തോക്ക് കിട്ടുമെന്ന് രാഖിലിനോട് പറഞ്ഞത് ഇയാളാണ്. ഇക്കാര്യം അന്വേഷിക്കാനും രാഖിൽ തോക്ക് വാങ്ങിയതെവിടെ നിന്ന് എന്ന് സ്ഥിരീകരിക്കാനും കേരളാ പോലീസ് സംഘം ബിഹാറിലേക്ക് പോകും.
ഏഴ് തിരകൾ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രാഖിൽ ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. രഖിലിന്റെ ഫോണിൽ നിന്ന് സൂചനകൾ ലഭിക്കാത്ത സാഹചര്യത്തിൽ, രാഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളടക്കം പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് രാഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണ് എന്ന് പോലീസ് സ്ഥിരീകരിച്ചത്.
Comments