ന്യൂയോർക്ക്: ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഐക്യരാഷ്‌ട്ര സഭ സുരക്ഷാ കൗൺസിൽ യോഗത്തിൽ അതീവ ജാഗ്രതയോടെ പാകിസ്താനും ചൈനയും. ഇന്ത്യയുടെ സാന്നിദ്ധ്യം സുരക്ഷാ കൗൺസിലിൽ തങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നാണ് പാക് പ്രതിനിധി മുനീർ അക്രം അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനത്തിൽ തങ്ങൾക്ക് ആശങ്കയില്ല. എന്നാൽ ജാഗ്രത കൈവിടില്ല. ഇന്ത്യയുമായി സൗഹാർദ്ദപരമായ അയൽപക്ക ബന്ധമാണ് എന്നും പാകിസ്താൻ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ നയങ്ങൾ വിശ്വസനീയവും സുതാര്യവുമാകണമെന്നും മുനീർ പറഞ്ഞു.
സ്ഥിരാംഗമെന്ന നിലയിൽ ചൈന ഇന്ത്യയുടെ സുരക്ഷാകൗൺസിലിലെ ഇടപെടലുകളെ ഏറെ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. ലഡാക് വിഷയത്തിന് ശേഷം സഭയിലെ ഇന്ത്യയുടെ എല്ലാ പ്രമേയങ്ങളിലും, ചൈന വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. താലിബാൻ വിഷയത്തിൽ മാത്രമാണ് ചൈന ഒരു ഘട്ടത്തിൽ ഇന്ത്യയുടെ വാദത്തിനെ അനുകൂലിച്ചത്. താലിബാൻ ആക്രമിച്ച് മുന്നേറുന്ന സാഹചര്യത്തിൽ നേതാക്കളെ പിന്തുണയ്‌ക്കാൻ ചൈന ഇതിനിടെ തീരുമാനിച്ചിട്ടുമുണ്ട്.
സുരക്ഷാ കൗൺസിലിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തും വിധം കൃത്യമായ ആസുത്രണമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. സമുദ്രസുരക്ഷ, സമാധാന സേനകളുടെ പ്രവർത്തനം, ഭീകരവിരുദ്ധ പ്രവർത്തനം എന്നീ വിഷയങ്ങളിലാണ് ഇന്ത്യ മുൻഗണനാക്രമം നൽകിയിരിക്കുന്നത്. സമാധാന സേനകളെല്ലാം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഭീകരരുടെ മേഖലകളിൽ സമാധാന സേനാംഗങ്ങൾ നി:സ്സഹായരാകരുതെന്നും ഇന്ത്യ മുന്നേ സൂചിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കയിലേയും അഫ്ഗാനിലേയും ഭീകരസംഘങ്ങളെ ഇല്ലായ്മ ചെയ്യാനും ഇന്ത്യ വെച്ച നിർദ്ദേശവും അമേരിക്കയടക്കം പരിഗണിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്‌ട്ര നിയമലംഘകരേയും ഭീകരരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്‌ട്ര കൂട്ടായ്മയാണ് ആവശ്യമെന്നുള്ള ഇന്ത്യൻ നയത്തിനും മുൻഗണന ലഭിച്ചിട്ടുണ്ട്.
Comments