കാബൂൾ: അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വീടിന് സമീപമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്ത് താലിബാൻ ഭീകരസംഘടന. കാബൂളിലെ പ്രധാന നഗരത്തിൽ കഴിഞ്ഞ ദിവസമാണ് ആക്രമണം നടന്നത്. കാറിൽ ബോംബ് ഘടിപ്പിച്ച് നടത്തിയ ആക്രമണത്തിൽ നിരവധി പേർ മരിച്ചിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ അഫ്ഗാൻ സുരക്ഷാ ഏജൻസിയ്‌ക്ക് നേരെയും ആക്രമണം നടന്നു.
ഇന്നലെ രാത്രിയോടെയാണ് താലിബാൻ കാർബോംബ് ആക്രമണം നടത്തിയത്. പ്രതിരോധ മന്ത്രിയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത് എന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്ദീൻ പറഞ്ഞു. വസതിയിൽ നിർണായക യോഗം നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തിന് പിന്നാലെ അജ്ഞാത ഭീകരർ വസതിയ്‌ക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. നാല് മണക്കൂറോളം നേരമാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തിയത്.
ആക്രമണത്തിൽ നിന്നും മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും രാജ്യതലസ്ഥാനത്തെ സുരക്ഷാ വീഴ്ച ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ആക്രണത്തിൽ എട്ട് പേർ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറെ നാളുകൾക്ക് ശേഷമാണ് താലിബാൻ കാബൂളിൽ ആക്രമണം നടത്തുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തുടർന്ന് ഇന്ന് രാവിലെയും കാബൂളിൽ ഭീകരാക്രമണം നടന്നിരുന്നു. അഫ്ഗാനിലെ പ്രമുഖ സുരക്ഷാ ഏജൻസിയ്‌ക്ക് സമീപമാണ് ഭീകരർ ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് പേർക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല.
Comments