തായ്‌പേയ്: തായ്‌വാന് അയ്യായിരം കോടിയുടെ ആയുധം നൽകാനുള്ള കരാർ ഒപ്പിട്ട് അമേരിക്ക. തായ്‌വാനെതിരെ ചൈന ശക്തമായ പ്രതിരോധം തീർക്കുന്നതിനിടയിലാണ് അമേരിക്ക ആയുധകരാറിന് ഒപ്പിട്ടത്.
‘അയ്യായിരത്തി അഞ്ഞുറു കോടി രൂപയുടെ( 750 മില്യൺ ഡോളർ) ആയുധക്കരാർ ഒപ്പിട്ട അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നീക്കത്തിന് നന്ദി അറിയിക്കുന്നു. തായ്‌വാനുമായുള്ള സുഹൃദ്ബന്ധത്തിന്റെ ശക്തമായ തെളിവാണിത്. ഈ സഹായം തായ്‌വാന്റെ അഖണ്ഡതയെ സംരക്ഷിക്കും. പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും മേഖലയിലെ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാനും യു.എസ്. സഹായം കരുത്തേകുന്നു.’ തായ്‌വാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
തായ്‌വാന് പ്രതിരോധ രംഗത്തെ പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്ക സഹായം നൽകുന്നത്. വിദേശരാജ്യങ്ങളുമായി അമേരിക്കയുടെ സൈനിക സഹായ പദ്ധതിയിൽ പെടുത്തിയാണ് തായ്‌വാന് ആയുധങ്ങൾ നൽകുന്നത്. 155 എം.എം ഹോയിറ്റസർ മിസൈൽ വിക്ഷേപണ സംവിധാനവും ടാങ്കുകളുമടക്കം അമേരിക്ക അടിയന്തിരമായി തായ്‌വാന് നൽകും. ചൈനയെ നേരിടാൻ തായ്‌വാന്റെ കരസേനയെ ശക്തിപ്പെടുത്തലാണ് പ്രധാന ഉദ്ദേശം. സമുദ്ര മേഖലയിൽ നാവിക വ്യോമസേന സഹായം അമേരിക്ക നിലവിൽ നൽകുന്നുണ്ട്.
ചൈന നിരന്തരം തായ്‌വാനെ ഭീഷണിപ്പെടുത്തുകയാണ്. ചൈന കഴിഞ്ഞ മാസം നിരന്തരം തായ്‌വാൻ വ്യോമാതിർത്തി ലംഘിച്ച് യുദ്ധവിമാനങ്ങൾ പറത്തിയിരുന്നു. കഴിഞ്ഞ വർഷം തായ്‌വാന് ചൈനയുടെ ഒരു യുദ്ധവിമാനം വെടിവെച്ചിട്ടത് ചൈനയ്‌ക്ക് വലിയ തിരിച്ചടിയായിരുന്നു. സമുദ്രമേഖലയിൽ തായ്‌വാനെ വളയുന്ന ചൈനയ്‌ക്കെതിരെ അമേരിക്കൻ നാവികസേന പ്രതിരോധം തീർത്തിട്ടുണ്ട്.
Comments