കൊച്ചി: രാജ്യത്തെ വൈവാഹിക നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വ്യക്തിനിയമത്തിന് പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവാഹത്തിനും വിവാഹമോചനത്തിനും മതേതര ഏകീകൃത നിയമം അനിവാര്യമാണ്. വിവാഹമോചനം അനുവദിച്ചതിനെതിരായ അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിവാഹവും വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണം. പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹമോചനത്തിന്റെ കാരണമായി കണക്കാക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
വിവാഹ മോചനം അനുവദിച്ച കോടതി ഉത്തരവിനെതിരെ കോഴിക്കോട്ടെ പ്രമുഖ ഡോക്ടറുടെ മകനും റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായ വ്യക്തി നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ഭാര്യയുടെ ശരീരം തന്നോട് കടപ്പെട്ടിരിക്കുന്നു എന്ന ചിന്താഗതിയോടെ എന്ത് അതിക്രമവും നടത്താമെന്നത് അനുവദിക്കില്ല. ഇത്തരം വൈവാഹിക പീഡനങ്ങൾ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും മുകളിലുള്ള അതിക്രമമാണെന്നും കോടതി നിരീക്ഷിച്ചു.
Comments