ഇടുക്കി: മുൻ എംഎൽഎ എസ് രാജേന്ദ്രന് എതിരായ സിപിഎം അന്വേഷണം ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയായ എ രാജയെ തോൽപിക്കാൻ അന്നത്തെ സിറ്റിംഗ് എംഎൽഎ ആയിരുന്ന എസ് രാജേന്ദ്രൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ് അന്വേഷണം. സംഭവത്തിൽ രണ്ടംഗ കമ്മീഷൻ തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റി അംഗങ്ങളിൽ നിന്നും മൂന്നാർ, അടിമാലി ഏരിയ കമ്മിറ്റി അംഗങ്ങളിൽ നിന്നും സംഘം മൊഴിയെടുത്തു. മണ്ഡലത്തിലെ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ വിഭാഗീയതയ്‌ക്ക് ശ്രമിച്ചു. എ. രാജയെ പിന്തള്ളി സ്ഥാനാർത്ഥിയാകാൻ കുപ്രചാരണങ്ങൾ നടത്തി എന്നീ ആരോപണങ്ങളാണ് എസ് രാജേന്ദ്രനെതിരെ ഉയർന്നിരിക്കുന്നത്.
2006 മുതൽ തുടർച്ചയായി മൂന്ന് തവണ ദേവികുളം എംഎൽഎയായിരുന്നു എസ് രാജേന്ദ്രൻ. ഇദ്ദേഹം ഇത്തവണയും സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥിത്വം നഷ്ടമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നുപോലും രാജേന്ദ്രൻ വിട്ടുനിന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ കണക്കിലെടുത്താണ് രാജേന്ദ്രനെതിരെ പാർട്ടി അന്വേഷണം ആരംഭിച്ചത്.
Comments