ടോക്കിയോ: ലോക അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോ സ്വർണ്ണം നേടിയ നീരജിന്റെ ഉദയം പാനിപട്ടെന്ന ചരിത്ര പ്രസിദ്ധമായ യുദ്ധഭൂമിയിൽ നിന്ന്. അവിശ്വസീയമായ കരുത്താണ് നീരജിലൂടെ ലോകം കണ്ടത്. കൊറോണ കാലത്തെ എല്ലാ പരിമിതികളേയും അതിജീവിച്ചാണ് നീരജ് ടോക്കിയോവിലേക്ക് എത്തിയത്. യുവതാരം ഇന്ത്യക്ക് സമ്മാനിച്ചത് അത്‌ലറ്റിക്‌സിലെ എക്കാലത്തേയും ആദ്യ ഒളിമ്പിക്‌സ് സ്വർണ്ണം.
പാനിപത്തിലെ കാന്ദ്രകുടുംബത്തിലെ 17 അംഗങ്ങളിൽ മൂത്തയാളാണ് നീരജ്. മുത്തശ്ശിയുടെ ലാളന ആവോളം ലഭിച്ച നീരജിന്റെ ചെറുപ്രായത്തിലെ തടിച്ച പ്രകൃതം ടെഡ്ഡി ബെയർ എന്ന പേരും സമ്മാനിച്ചു. കൂട്ടുകാരുടെ നിരന്തരമായ കളിയാക്കൽ എത്തിച്ചത് ജിമ്മിലേ ക്കായിരുന്നു. ജാവലിൻ എറിയുന്ന താരങ്ങളെ ബസ്സിൽ യാത്രചെയ്യവേ കണ്ടതോടെയാണ് നീരജിന്റെ മനസ്സിൽ കായികരംഗം കുടിയേറിയത്. കളിക്കളത്തിലെ സീനിയർ താരങ്ങളിൽ നിന്നും ലഭിച്ച പ്രേരണയാണ് നീരജിന്റെ ജീവിതം മാറ്റിമറിച്ചത്.
ജിമ്മിൽ പോക്ക് പാതിവഴിക്ക് ഒഴിവാക്കി ശിവാജി സ്റ്റേഡിയത്തിലേക്ക് ചുവടുമാറ്റിയ നീരജ് പിന്നീട് രചിച്ചത് ചരിത്രമായിരുന്നു. ബിഞ്ചോളിലെ ജാവലിൻ താരം ജയ് വീറിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. 14-ാം വയസ്സിൽ പാഞ്ച്ഗുളയിലെ കായിക പരിശീലന കേന്ദ്രത്തിലെത്തി. അവിടെ ലഭിച്ച സിന്തറ്റിക് ട്രാക്കിലെ പരിശീലനം മികവ് വർദ്ധിപ്പിച്ചു. 2012ൽ ലക്‌നൗവിൽ ജൂനിയർ വിഭാഗത്തിൽ ആദ്യ സ്വർണ്ണം നേടി നീരജ് തന്റെ വരവ് അറിയിച്ചു. 68.46 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് തിരുത്തിയാണ് കരിയറിലെ ആദ്യ നേട്ടം നീരജ് സ്വന്തമാക്കിയത്.
അന്താരാഷ്‌ട്ര തലത്തിൽ തുടക്കം മോശമായെങ്കിലും പിന്നീട് വിദേശ പരിശീലകരുടെ കീഴിൽ ഏറെ മുന്നോട്ട് പോയി. 2016ന് ശേഷമാണ് നീരജ് അന്താരാഷ്‌ട്ര തലത്തിൽ വിജയങ്ങളുടെ ജൈത്രയാത്ര ആരംഭിച്ചത്. അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി.86.48 മീറ്റർ എറിഞ്ഞ് ലോകജൂനിയർ റെക്കോഡാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്.
കൊറോണ കാരണം 2020ലെ പരിശീലനം മുടങ്ങിയിട്ടും പതറാതിരുന്ന നീരജ് ദേശീയ തലത്തിൽ നടന്ന അഞ്ച് മത്സരങ്ങളിൽ നാലിലും 83 മീറ്ററിന് മുകളിൽ ജാവലിൻ പായിച്ചാണ് തന്റെ കരുത്ത് പ്രദർശിപ്പിച്ചത്. ആ നേട്ടം മെച്ചപ്പെടുത്തുന്ന പ്രകടനമാണ് പട്യാലയിൽ നടത്തിയത്. 88.07 മീറ്റർ ദൂരം എറിഞ്ഞാണ് ടോക്കിയോവിലേക്ക് നീരജ് പുറപ്പെട്ടത്.















