ന്യൂഡൽഹി: കർഷക പ്രതിഷേധങ്ങളുടെ പേരിൽ രാജ്യസഭയിൽ അരങ്ങേറിയത് നാണംകെട്ട പ്രതിഷേധമെന്ന് വെങ്കയ്യ നായിഡു. പ്രതിപക്ഷം ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ വെങ്കയ്യ നായിഡു പ്രസംഗമദ്ധ്യേ വിതുമ്പി. കോൺഗ്രസ് അംഗങ്ങൾ നേതൃത്വം കൊടുത്ത പ്രതിഷേധത്തിൽ ഇന്നലെയാണ് സഭാ നടപടികൾ അലങ്കോലപ്പെട്ടത്. അംഗങ്ങളെ ശാന്തരാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു സഭ പിരിച്ചുവിട്ടിരുന്നു. രാജ്യസഭാംഗങ്ങൾ മേശകൾക്ക് മുകളിൽ കയറിനിന്ന് നടത്തിയ പ്രതിഷേധം ലോകത്തിന് മുന്നിൽ രാജ്യത്തിന് നാണക്കേടായെന്നും സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തിയെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
ഇത്തരം ഹീനമായ പ്രവൃത്തികളെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. എന്റെ കടുത്ത അമർഷം രേഖപ്പെടുത്തുന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ നയങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. രാത്രി തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നും പ്രതിപക്ഷം ഇത്ര പ്രകോപിതരാകാൻ കാരണമെന്ത് എന്നതിന് ഒരു കാരണവും കാണുന്നില്ലെന്നും വെങ്കയ്യ നായിഡു സഭയിൽ പറഞ്ഞു.
രാജ്യസഭയിൽ കർഷക വിഷയം ചർച്ചചെയ്യാൻ തീരുമാനിച്ച സമയത്താണ് കേന്ദ്രസർക്കാറിനെതിരെ മുദ്രാവാക്യവും കൂക്കിവിളികളുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയിലെ അംഗങ്ങളാണ് പ്രകോപനം സൃഷ്ടിച്ചത്. കേന്ദ്രമന്ത്രി അമിത് ഷാ, ഭരണകക്ഷി നേതാവ് പിയൂഷ് ഗോയൽ എന്നിവർ ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ വെങ്കയ്യ നായിഡുവിനെയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയേയും കണ്ട് കർഷക പ്രതിഷേധത്തിലെ വിവരങ്ങൾ ധരിപ്പിച്ചു.
Comments