വാഷിങ്ടൺ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിനെ 90 ദിവസത്തിനുള്ളിൽ താലിബാൻ അധീനതയിലാക്കുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. മുപ്പത് ദിവസത്തിനുള്ളിൽ തലസ്ഥാനത്തെ ഒറ്റപ്പെടുത്തുമെന്നും 90 ദിവസത്തിനുള്ളിൽ മുഴുവനായും താലിബാൻ കൈക്കലാക്കുമെന്നുമാണ് കണ്ടെത്തൽ.
ഒരാഴ്‌ച്ച കൊണ്ട് എട്ട് അഫ്ഗാൻ പ്രവിശ്യകളാണ് താലിബാൻ പിടിച്ചെടുത്തത്. 11 പ്രവിശ്യാ തലസ്ഥാനങ്ങൾ വരുതിയിലാക്കുമെന്നാണ് താലിബാന്റെ ഭീഷണി. ഭൂപ്രദേശത്തിന്റെ 65 ശതമാനവും ഭീകരർ കൈവശപ്പെടുത്തിയെന്നാണ് വിവരം.
എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 439 താലിബാൻ ഭീകരരെ സുരക്ഷാസേന വധിച്ചതായും 77 ഭീകരർക്ക് പരിക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നംഗർഹർ, ലഖ്മാൻ, ലോഗർ, പക്ത്യ, ഉറുസ്ഗാൻ, സാബുൾ, ഖോർ, ഫറ, ബൾഘ്, ഹേൽമന്ത് കപിസ, ബഘ്‌ലൻ പ്രവിശ്യകളിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം സൈന്യത്തെ പിൻവലിച്ച നടപടിയിൽ ഖേദിക്കുന്നില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് എംബസിയെയും കാബൂൾ വിമാനത്താവളത്തെയും സംരക്ഷിക്കാൻ നിലനിർത്തിയ സൈന്യത്തെ ഒഴിച്ച് അഫ്ഗാനിലെ മുഴുവൻ യുഎസ് പട്ടാളത്തെയും അമേരിക്ക പിൻവലിച്ചിരുന്നു.















