കാബൂൾ: അഫ്ഗാനിൽ താലിബാൻ മുന്നേറ്റം തുടരുന്നു. കുന്ദൂസ് വിമാനത്താവളം താലിബാൻ പിടിച്ചടക്കിയെന്നാണ് റിപ്പോർട്ട്. വൻ ആയുധ സന്നാഹങ്ങളോടെയാണ് താലിബാൻ ഭീകരർ കുന്ദൂസിലേക്ക് ഇരച്ചുകയറിയത്. ഇതിനിടെ തക്ഹാർ മേഖലയിൽ മാദ്ധ്യമങ്ങൾക്ക് താലിബാൻ വിലക്ക് ഏർപ്പെടുത്തി. അടുത്ത മൂന്ന് മാസത്തിനകം താലിബാൻ അഫ്ഗാൻ ഭരണം പിടിക്കുമെന്ന അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടിനെ സ്ഥിരീകരിക്കുന്ന നീക്കമാണ് താലിബാൻ നടത്തുന്നത്.
അഫ്ഗാൻ സൈന്യം കാര്യക്ഷമമായി ഉപയോഗിച്ചിരുന്ന വിമാനത്താവളമാണ് താലിബാന്റെ കയ്യിലായത്. ഫറാ, ബഡാഖഷാൻ, ഭാഗ്ലാൻ പ്രവിശ്യകളിൽ നിന്നും അഫ്ഗാൻ സൈന്യം പിൻവാങ്ങിയത് മുതലെടുത്താണ് താലിബാൻ കു്ന്ദൂസ് വിമാനത്താവളം പിടിച്ചത്. 217 അഫ്ഗാൻ സൈനികരുണ്ടായിരുന്ന താവളമാണ് താലിബാൻ കയ്യിലാക്കിയത്. ഒരു സൈനിക താവളം താലിബാൻ പൂർണ്ണമായും കയ്യിലാക്കുന്ന ആദ്യ സംഭവമാണ് കുന്ദൂസ് വിമാനത്താവളം പിടിച്ചതിലൂടെ നടന്നിരിക്കുന്നത്. ഇതുവരെ 9 പ്രവിശ്യാ കേന്ദ്രങ്ങൾ താലിബാന്റെ നിയന്ത്രണത്തിലാണ്.
പിടിച്ചെടുത്ത ബഡ്ഖഷാൻ മേഖലയിൽ സർക്കാർ ഓഫീസുകളും വാഹനങ്ങളും താലിബാൻ കൊള്ളയടിച്ചു. ജനങ്ങളാരും വീടിന് പുറത്തിറങ്ങാതെ ഭീതിയിലാണ്. നിരവധി പൊതു സ്ഥാപനങ്ങളും ഭീകരർ കൊള്ളയടിച്ചു. അഫ്ഗാൻ സൈനികരെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ഭീകരദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ട് താലിബാൻ ജനങ്ങളെ ഭയപ്പാടിലാക്കിയിരിക്കുകയാണ്.















