തിരുവനന്തപുരം : ആറ്റിങ്ങലിൽ ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ മീൻ വിൽപ്പനക്കാരിയായ അൽഫോൺസയെ കയ്യേറ്റം ചെയ്യുകയും, മീൻകുട്ട വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആന്റണി ഡൊമിനിക് ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറിയോട് ഉത്തരവിട്ടു. അടുത്ത മാസം 10 നുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
ആറ്റിങ്ങൽ സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവിൽ പറയുന്നു. ജനങ്ങൾ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കൊറോണ കാലത്ത് കുടുംബം പുലർത്താൻ മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാർഗ്ഗം നഗരസഭ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തി. അവർക്ക് ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. കുടുംബത്തിലെ ഏക വരുമാനക്കാരിയായ അൽഫോൺസിയയുടെ ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കുന്നതായി ഉത്തരവിൽ പറയുന്നു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിശോധനയ്‌ക്കായി എത്തിയ നഗരസഭാ ഉദ്യോഗസ്ഥർ ലോക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് വഴിയരികിൽ കച്ചവടം ചെയ്യുകയായിരുന്ന അൽഫോൺസയുടെ മീൻകുട്ട വലിച്ചെറിയുകയായിരുന്നു.
Comments