ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓപ്പണർ കെ എൽ രാഹുലിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ലോഡ്സ് ടെസ്റ്റിൽ ആദ്യ ദിനം കളി നിർത്തുബോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 276 റൺ നേടി.
രാഹുലിന്റെ മിന്നുന്ന സെഞ്ച്വറിയാണ് ആദ്യ ദിനത്തിൽ ശ്രദ്ധേയമായത്. രാഹുൽ പുറത്താകാതെ 126 റണ്ണെടുത്തു. 245 പന്തുകൾ നേരിട്ട രാഹുലിന്റെ ഇന്നിങ്സിൽ 12 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടുന്നു. ഓപ്പണർമാരായ രോഹിത്ശർമ്മയും രാഹുലും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 126 റണെടുത്തു.
രോഹിത്ശർമ 83 റൺ നേടി. ക്യാപ്റ്റൻ വിരാട് കോലി 42 റണിന് പുറത്തായി. ചേതേശ്വർ പൂജാര കാര്യമായ ചെറുത്ത്നിൽപ്പ് കൂടാതെ 9 റണിന് കീഴടങ്ങി. അജിങ്ക്യ രഹാനെ ഒരു റണുമായി ക്രീസിലുണ്ട്. ഇംഗ്ലണ്ടിനുവേണ്ടി ജെയിംസ് ആന്റേഴ്സൺ രണ്ട് വിക്കറ്റ് നേടി. ഒരു വിക്കറ്റ് ഒലി റോബിൻസൺ കരസ്ഥമാക്കി.















