ലണ്ടൻ: ബ്രിട്ടനിൽ അക്രമിയുടെ വെടിയേറ്റ് അഞ്ചുമരണം. അക്രമി അടക്കം മൊത്തം ആറുപേർ മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു, ഡെവൺ ആന്റ് കോൺവാൾ പോലീസാണ് വിവരം അറിയിച്ചത്. പ്ലിമൗത്ത് സമുദ്രതീര നഗരത്തിലെ കീഹാം മേഖലയിലാണ് അക്രമം നടന്നത്. ഒരു വീടിന് നേരെയാണ് വെടിവെപ്പുണ്ടായത്. കറുത്ത വസ്ത്രം ധരിച്ച അക്രമി കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം.
അക്രമത്തിൽ പത്തുവയസ്സുള്ള ഒരു കുട്ടിയടക്കം അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. അക്രമി സ്വയം വെടിവെച്ച് മരിച്ചെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടു സ്ത്രീകളും മൂന്ന് പുരുഷന്മാരും ഒരു കുട്ടിയുമാണുള്ളതെന്ന് പോലീസ് അറിയിച്ചു. ഒരാൾ ഒരു വീടിന് നേരെ കുറേ നേരം ബഹളം വച്ചശേഷമാണ് വെടിയുതിർത്തത്. വാതിൽ ചവിട്ടി തുറന്ന് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പേരു വെളിപ്പെടുത്താത്ത ദൃക്‌സാക്ഷി മൊഴി.
അക്രമം ജനങ്ങളിൽ ഉണ്ടാക്കിയ ഭീതിയിൽ ഭരണകൂടം ക്ഷമാപണം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത ഞെട്ടലാണ് പ്രാദേശിക ഭരണകൂടം സംഭവത്തിൽ പ്രകടിപ്പിച്ചത്. വളരെയേറെ ശാന്തമായ പ്രദേശമാണ് പ്ലിമൗത്തെന്നും ഇത്തരം ക്രൂരതകൾ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും പ്ലിമൗത്ത് എം.പി ജോണി മെർസർ അറിയിച്ചു. അന്വേഷണം തുടരുകയാണ്. ഹെലികോപ്റ്റർ ആംബുലൻസിലാണ് വെടിയേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്.
Comments