ന്യൂഡൽഹി : മോദി സർക്കാരിന് കീഴിൽ രാജ്യത്ത് റെഡ് ടേപ്പിസവും (ചുവപ്പുനാട) ലൈസൻസ് രാജും വളരെയധികം കുറഞ്ഞതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈറസ് പൂനാവാല. നേരത്തെ വാക്‌സിൻ നിർമ്മാണ കമ്പനിയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ കാല് പിടിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ രാജ്യത്ത് എല്ലാ രീതിയിലും മാറ്റം വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1966 ലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ചത്. 50 വർഷങ്ങൾക്ക് മുൻപ് കമ്പനി നിർമ്മിക്കുമ്പോൾ അതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾക്ക് അനുമതി ലഭിക്കാൻ ഉദ്യോഗസ്ഥരുടെ കാല് പിടിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. വൈദ്യുതിയും വെള്ളവും ലഭിക്കാൻ പോലും ഏറെ ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ട്. ഡ്രഗ്‌സ് കൺട്രോളർമാരോടും ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചാൽ മാത്രമേ അനുമതി ലഭിച്ചിരുന്നുള്ളു.
എന്നാൽ മോദി സർക്കാരിന്റെ കീഴിൽ രാജ്യത്ത് വളരെയധികം മാറ്റം വന്നിരിക്കുകയാണ്. റെഡ് ടേപ്പിസവും ലൈസൻസ് രാജും കുറഞ്ഞു. കേന്ദ്ര സർക്കാർ പൂർണ പിന്തുണ ഉണ്ടായത് കൊണ്ടാണ് വാക്‌സിൻ വേഗത്തിൽ നിർമ്മിക്കാൻ സാധിച്ചത്. ജോലി സമയം കഴിഞ്ഞതിന് ശേഷവും സർക്കാർ ഉദ്യോഗസ്ഥർ വാക്‌സിൻ അനുമതിയ്‌ക്ക് വേണ്ട സഹായങ്ങൾ ചെയ്തു തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments