ന്യൂഡൽഹി : സർക്കാർ – പ്രതിപക്ഷം എന്ന വേർതിരിവ് സഭയിൽ തനിക്കില്ലെന്നും രണ്ട് കണ്ണുകൾ പോലെ തുല്യ പ്രാധാന്യമുള്ളതെന്നും ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യ സഭയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളെകുറിച്ച് പ്രതികരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.
ഭരണ- പ്രതിപക്ഷങ്ങളുടെ കൂട്ടുത്തരവാദിത്വത്തിൽകൂടി മാത്രമേ സഭയുടെ സുഗമമായ നടത്തിപ്പ് സാധ്യമാകൂ. നിയമനിർമ്മാണ സഭകൾ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയാണ്. രാഷ്‌ട്രീയ പോരാട്ടത്തിനുള്ള ഇടമായി സഭകളെ മാറ്റരുതെന്നും രാഷ്‌ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കേരളത്തിൽ നിന്നുള്ള അംഗങ്ങൾ അടക്കം രാജ്യസഭയിൽ നടന്ന അക്രമസംഭവങ്ങളിൽ പങ്കെടുത്തു. മാർഷൽമാരെ എളമരം കരീം ശാരീരികമായി ആക്രമിച്ചു. കഴുത്തിന് പിടിക്കുകയും ചെയ്തു. തുടർന്നാണ് എളമരം കരീമിനെതിരെ മാർഷൽമാർ പരാതി നൽകിയത്.
ബിനോയ് വിശ്വത്തിന്റെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ബിനോയ് വിശ്വം പേപ്പർ വലിച്ചുകീറുകയും മാർഷൽമാരെ പിടിച്ച് തള്ളുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ മന്ത്രിമാരെ പിടിച്ചുതള്ളി എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവർക്കെതിരെ ഉന്നതതല അന്വേഷണം നടത്തും എന്നാണ് വിവരം.
പാർലമെന്റിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ മാർഷൽമാരെ നിയോഗിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ഇരുന്നൂറോളം മാർഷൽമാർ രാജ്യസഭയിലെത്തി സുരക്ഷ ഒരുക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷം വീണ്ടും പ്രതിഷേധം നടത്തിയതോടെ രാജ്യസഭാംഗങ്ങൾ മാർഷൽമാരെ ഉൾപ്പെടെ കയ്യേറ്റം ചെയ്യുകയായിരുന്നു. പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.
Comments