സ്റ്റോക്ക്‌ഹോം: അഫ്ഗാനിസ്താനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് എംബസി ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് സ്വീഡൻ. കാബൂളിലാണ് സ്വീഡന്റെ എംബസി ഓഫീസ് സ്ഥിതിചെയ്യുന്നത്. ജീവനക്കാരുടെ സുരക്ഷയാണ് മുഖ്യം. അതിനാൽ എംബസി ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കുകയാണെന്ന് സ്വീഡിഷ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് പൗരന്മാരെയും തിരികെയെത്തിക്കാൻ ആരംഭിച്ചതിന് പിന്നാലെയാണ് സ്വീഡന്റെ തീരുമാനം.
ആകെ 34 പ്രവിശ്യകളുള്ള അഫ്ഗാനിൽ പകുതിയും താലിബാൻ അധീനതയിലായി കഴിഞ്ഞു. രാജ്യതലസ്ഥാനമായ കാബൂളിലും താലിബാൻ ഭരണം വൈകാതെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിൽ വിദേശ സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെയാണ് അതിരൂക്ഷമായ താലിബാൻ കയ്യേറ്റങ്ങൾ ഉടലെടുത്തത്. പ്രവിശ്യകളിലെ സർക്കാർ ഓഫീസുകളും പോലീസ് ആസ്ഥാനങ്ങളും പിടിച്ചെടുത്തതിന് ശേഷം ജനങ്ങളെയും ബന്ധികളാക്കിയ സൈന്യത്തെയും ക്രൂരമായ ചൂഷണത്തിന് വിധേയമാക്കുകയാണ് താലിബാൻ. അവിവാഹിതരായ സ്ത്രീകളോട് ഭീകരരെ വിവാഹം ചെയ്യാനും നിർബന്ധിക്കുന്നുണ്ട്. തീവ്ര ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊറോണ പ്രതിരോധ വാക്‌സിനും ഭീകരർ നിരോധിച്ചു. പാക്ത്യ റീജിയണൽ ആശുപത്രിയിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചെന്നാണ് മാദ്ധ്യമ റിപ്പോർട്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് അഫ്ഗാൻ പ്രവിശ്യകളാണ് താലിബാൻ കീഴടക്കിയത്. മാദ്ധ്യമ റിപ്പോർട്ട് പ്രകാരം 18 പ്രവിശ്യകൾ ഭീകരർ പിടിച്ചെടുത്തിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ രാജ്യം മുഴുവനായും കീഴടക്കുമെന്നാണ് താലിബാന്റെ പ്രഖ്യാപനം. സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന സൂചനയുണ്ട്.
Comments