ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അക്കൗണ്ട് പുനഃസ്ഥാപിച്ച് ട്വിറ്റർ. ഇന്ന് രാവിലെയാണ് രാഹുലിന്റെ അക്കൗണ്ട് തിരികെ നൽകിയത്. ലോക്ക് ചെയ്ത് ഏഴ് ദിവസം ആകുമ്പോഴാണ് അക്കൗണ്ട് തിരികെ നൽകുന്നത്. ഇതിന് പുറമെ രാഹുൽ ഗാന്ധിയുടേയും സംഘത്തിന്റേയും കൈവിട്ട കളിയ്ക്ക് ട്വിറ്റർ താക്കീത് നൽകുകയും ചെയ്തു.
ഡൽഹിയിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയതതാണ് രാഹുലിന്റെ ഐഡി മരവിപ്പിക്കാൻ കാരണം. രാഹുലിന്റെ ട്വീറ്റ് പങ്കുവെച്ച അക്കൗണ്ടുകൾക്കെതിരേയും നടപടി സ്വീകരിച്ചിരുന്നു. അങ്ങനെ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളും തിരികെ നൽകിയാതായി ട്വിറ്റർ അറിയിച്ചു. ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നടപടി സ്വീകരിച്ചത്.
ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എത്തിയിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയിൽ ട്വിറ്റർ ഇടപെടുകയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും വലിയ വിമർശനമാണ് ഉയർന്നത്. വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ ഗാന്ധി ചിത്രങ്ങൾ പങ്കുവെച്ചതിൽ പരാതിയില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ കുടുബവും രംഗത്തെത്തി. പിന്നാലെയാണ് അക്കൗണ്ടുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചത്.
നിയമ പ്രകാരം ഇരയുടേയോ, കുടുംബത്തിന്റെയോ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. സംഭവത്തിൽ രാഹുലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പോക്സോ നിയമത്തിലെ 23ാം വകുപ്പ്, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 74ാം വകുപ്പ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 228എ വകുപ്പ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Comments