തിരുവനന്തപുരം : അഫ്ഗാനിൽ നരനായാട്ട് നടത്തുകയും സ്ത്രീകളെ മൃഗീയമായി കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാൻ ഭീകരരെ പിന്തുണച്ച് മലയാളി യുവാവ്. താലിബാനെ പോലെ നല്ലൊരു സംഘം ആളുകൾ ലോകത്ത് വെളിച്ചം കൊണ്ടുവരുന്നത് ആർക്കും ഇഷ്ടമല്ല. അത് കാരണമാണ് മാദ്ധ്യമങ്ങൾ ഇത്തരത്തിൽ നുണപ്രചാരണം നടത്തുന്നത് എന്ന് യുവാവ് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ വൈറലായിരിക്കുകയാണ്.
താലിബാനെ ഇസ്ലാമിക ഭീകരതയുടെ ചിഹ്നമായി പ്രചരിപ്പിച്ചത് മാദ്ധ്യമങ്ങളാണെന്ന് യുവാവ് പറയുന്നു. മുസ്ലീങ്ങളും ഇത്തരം പ്രചാരണത്തിൽ പങ്കാളികളാണ്. അഫ്ഗാനിൽ ജനങ്ങൾ തമ്മിൽ ആക്രമിച്ച് മരിക്കുന്നതിലല്ല മറിച്ച് പെൺകുട്ടികൾ ഹിജാബ് ധരിക്കേണ്ടി വരുമോ എന്നതിലാണ് മാദ്ധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അധികാരത്തിന് വേണ്ടി താലിബാൻ സ്വന്തം ജനതയെ കൂട്ടക്കൊല നടത്തിയ ചരിത്രമില്ലെന്നും യുവാവ് വീഡിയോയിൽ വിശദീകരിക്കുന്നു.
ശക്തമായ ഒരു ഭരണകൂടമില്ലാത്തതിനാൽ 90-കളിൽ അഫ്ഗാനിലെ ജനങ്ങൾ പരസ്പരം ആക്രമണം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് താലിബാൻ എന്ന വിദ്യാർത്ഥി സമൂഹം അധികാരത്തിലേറിയത്. തുടർന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെച്ചതിന് ഐക്യരാഷ്‌ട്രസഭ താലിബാനെ അംഗീകരിക്കുകയുമുണ്ടായി. ലഹരിമരുന്ന് ഉത്പാദന കേന്ദ്രമായ അഫ്ഗാനിൽ നിന്നും താലിബാൻ കറുപ്പ്(പോപ്പി)കൃഷി ഇല്ലാതാക്കി. ഇതിന് യുഎന്നിൽ നിന്നും പ്രത്യേക പരാമർശം രാജ്യത്തിന് ലഭിച്ചു. താലിബാന്റെ കീഴിൽ സമാധാന രാജ്യമായിരുന്ന അഫ്ഗാനിസ്താനിൽ പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടത് അമേരിക്ക കാരണമാണെന്ന് യുവാവ് പറഞ്ഞു. അഫ്ഗാനിലുള്ള നേതാക്കൾക്ക് പണവും ആയുധവും കൊടുത്ത അമേരിക്ക രാജ്യത്ത് സംഘർഷം സൃഷ്ടിക്കുകയായിരുന്നു.
താലിബാനു നേരെ ഓരിയിടുന്ന കുറക്കന്മാരുടെ വിഷമങ്ങൾ
Posted by Rc Suhail on Monday, August 16, 2021
എന്നാൽ ഇപ്പോൾ താലിബാന്റെ മുന്നിൽ രാജ്യം വളരെ മനോഹരമായിട്ടാണ് കീഴടങ്ങിയത്. ഒരു തരത്തിലുള്ള അക്രമവും അനുവദിക്കില്ലെന്നും യുദ്ധം അവസാനിച്ചെന്നും താലിബാൻ ജനങ്ങളോട് പറഞ്ഞു. ഇനി സമാധാനത്തിന്റെ നാളുകളാണെന്നും താലിബാൻ ലോകത്തോട് വ്യക്തമാക്കി. വളരെ നല്ല രീതിയിലാണ് ഇപ്പോൾ അഫ്ഗാനിലെ ജനങ്ങൾ ജീവിക്കുന്നത്. ഇതിൽ അസൂയപ്പെട്ടാണ് മാദ്ധ്യമങ്ങൾ നുണപ്രചാരണം നടത്തുന്നത് എന്നും യുവാവ് പറയുന്നു.
ഒരു തരത്തിലുള്ള പ്രശ്‌നവും അനുഭവിക്കാതെയാണ് അഫ്ഗാനിൽ പെൺകുട്ടികൾ ഉൾപ്പെടെ സ്‌കൂളിൽ പോകുന്നത്. താലിബാനെ പോലെ നന്മയിലധിഷ്ഠിതമായിട്ടുള്ള സംഘം ലോകത്ത് ഉണ്ടാകുന്നതിനെ മറ്റ് രാജ്യങ്ങൾ എതിർക്കുന്നു. മുതലാളിത്ത മനോഭാവം മാറ്റിവെച്ചുകൊണ്ട് പലിശയില്ലാത്ത ഒരു നടപടിയാണ് അഫ്ഗാനിസ്താനിൽ താലിബാൻ എടുക്കുന്നത്. മദ്യവും പെൺവാണിഭവും ആഗ്രഹിക്കുന്ന ലോകത്തിന് താലിബാന്റെ സമാധാന നടപടികൾ ഇഷ്ടപ്പെടില്ല.
മദ്യവും മറ്റ് സുഖഭോഗങ്ങളും അനുവദിക്കാത്ത യുദ്ധക്കൊതിയന്മാരല്ലാത്ത താലിബാനെ ലോകം സ്വീകരിക്കുന്നില്ല. ഇത് ഇസ്ലാമിനോടുള്ള വെറുപ്പാണെന്നും താലിബാൻ എന്ന പ്രത്യേക സംഘടനയോടുള്ള വെറുപ്പല്ലെന്നും യുവാവ് പറയുന്നു. വെളിച്ചത്തെ ഇരുട്ടുകൊണ്ട് അടയ്‌ക്കാൻ കഴിയില്ല. അവർ നെഞ്ചും വിരിച്ച് രാജ്യം ഭരിക്കുമെന്നും യുവാവ് പറഞ്ഞു. വീഡിയോക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.
Comments