ന്യൂഡൽഹി : കാബൂൾ വിമാനത്താവളം പ്രവർത്തനം അവസാനിപ്പിക്കുന്നതു വരെ എയർ ഇന്ത്യ സർവീസ് നടത്തുമെന്ന് ഇന്ത്യ.അഫ്ഗാനിസ്ഥാനെ താലിബാൻ കീഴടക്കിയതുമുതൽ ഒട്ടേറെ ഇന്ത്യൻ പൗരന്മാരാണ് ജന്മനാട്ടിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ തുടർന്ന് നാട്ടിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിത്വത്തിലാവുമെന്ന ആശങ്കയ്‌ക്കാണ് ഇതോടെ പരിഹാരമായത്. കുറച്ച് ഇന്ത്യൻ പൗരന്മാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കുടുങ്ങികിടക്കുകയാണ്. എന്നാൽ എയർപോർട്ട് അടക്കുന്നത് വരെ എയർ ഇന്ത്യ കാബൂളിൽ നിന്നും വിമാന സർവീസ് തുടരുമെന്നും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ രുദ്രേന്ദ്ര ടണ്ടൻ പറഞ്ഞു.
താലിബാൻ അധികാരം പിടിച്ചതിനു പിന്നാലെ ഇന്ത്യൻ എംബസി അടച്ചിരുന്നു. ഇന്ത്യൻ നയതന്ത്ര പ്രതിനിധികളടക്കം 120 ഓളം പേരെ ഇന്ന് ഇന്ത്യയിലെത്തിച്ചു.കാബൂളിൽ നിന്ന് വ്യോമസേനയുടെ സി-17 വിമാനത്തിലാണ് പൗരന്മാരെ എത്തിച്ചത്. കഴിഞ്ഞ ദിവസം ഇരുന്നൂറോളം ഇന്ത്യൻ ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പുറത്തെത്തിച്ചിരുന്നു. രണ്ട് സി-17 മിലിട്ടറി ഹെവി ലിഫ്റ്റ് വിമാനങ്ങളിൽ രണ്ട് ഗ്രൂപ്പുകളിലായിട്ടായിരുന്നു ഉദ്യോഗസ്ഥർ നാട്ടിലെത്തിയത്.
അതേസമയം അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Comments