കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് പ്രതിദിനം രണ്ട് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിച്ചു. ആഗസ്റ്റ് 15ാണ് അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത്. അന്നുമുതൽ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സുരക്ഷാ സേനക്കായിരുന്നു.
അഫ്ഗാനിസ്താനിൽ ഇപ്പോഴും 300ലധികം ഇന്ത്യൻ പൗരന്മാരുണ്ട്. ദുഷാൻബെ, തജിക്കിസ്താൻ, ഖത്തർ റൂട്ടുകളിൽ ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നു. ഏകദേശം 90 യാത്രക്കാരുമായി ഒരു എയർഇന്ത്യ വിമാനം ഇന്നോ നാളെയോ ന്യൂഡൽഹിയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഈ വാരം ആദ്യം, ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) അഫ്ഗാനിസ്താനിലെ അംബാസഡറും എംബസി ജീവനക്കാരും ഉൾപ്പെടെ 120 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ പ്രത്യേക വിമാന സർവീസ് ഒരുക്കിയിരുന്നു.
കാബൂൾ എയർപോർട്ട് കോംപ്ലക്‌സിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനായുള്ള ചർച്ചകൾക്കായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്.
Comments