വാഷിംഗ്ടൺ: അഫ്ഗാൻ രക്ഷാ പ്രവർത്തനം ഒറ്റയ്‌ക്ക് ചെയ്തുതീർക്കുമെന്നും ആരേയും വിശ്വാസമില്ലെന്നും തുറന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. താലിബാൻ വിശ്വാസവഞ്ചകരാണെന്നും തീരുമാനമെടുത്ത വിഷയങ്ങളിൽ പോലും യാതൊരു കൃത്യതയും പാലിക്കുന്നില്ലെന്നും ബൈഡൻ ആരോപിച്ചു.
അമേരിക്കയുടെ ഇനിയുള്ള നടപടികൾ താലിബാനെ കണക്കാക്കാതെയുള്ളതായിരിക്കും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന. ഇന്നലെ സുരക്ഷാ സമിതിയോഗം അടിയന്തിരമായി ചേർന്ന ശേഷമാണ് ബൈഡൻ പതിവ് മാദ്ധ്യമസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.
‘താൻ ഒരാളേയും വിശ്വസിക്കുന്നില്ല. താലിബാനാണ് അടിസ്ഥാന തീരുമാനം എടുക്കേണ്ടവർ. അഫ്ഗാനിലെ ജനങ്ങളെ ഒന്നിപ്പിക്കാനും ജനാധിപത്യപരമായ ഭരണം നടത്താനുമുള്ള ബാദ്ധ്യത അവർക്കുണ്ട്. എന്നാൽ കഴിഞ്ഞ 100 വർഷമായിട്ട് അഫ്ഗാനിൽ ആരും മികച്ച ഭരണം നടത്തിയിട്ടില്ലെന്ന സത്യം നമുക്ക് മുന്നിലുണ്ട്. അവരുടെ ഭാഗത്തുനിന്നും ജനകീയമായ നീക്കമുണ്ടായാൽ എല്ലാ വികസന കാര്യത്തിലും വ്യാപാര വാണിജ്യരംഗത്തും അമേരിക്ക ഒപ്പമുണ്ടാകും.’ ബൈഡൻ വ്യക്തമാക്കി.
ഇതിനിടെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കരുതെന്നും കാബൂൾ അന്താരാഷ്‌ട്രതലത്തിലെ സുപ്രധാന രാജ്യതലസ്ഥാനമായി കാണണമെന്നും താലിബാൻ പ്രഖ്യാപിച്ചിരിരുന്നു. എന്നാൽ നഗരത്തിൽ രക്ഷപെടലിനായി തങ്ങുന്ന അഫ്ഗാനികളേയും വിദേശപൗരന്മാരേയും തിരഞ്ഞുപിടിച്ചു താലിബാൻ ചോദ്യം ചെയ്യൽ തുടരുകയാണ്. കാബൂൾ വിമാനത്താവളത്തിലേക്ക് വിവിധ പ്രവിശ്യകളിലായി കുടുങ്ങിക്കിടക്കുന്ന വിദേശപൗരന്മാരെ എത്തിക്കുന്ന കാര്യത്തിലും താലിബാൻ സഹകരിക്കുന്നില്ലെന്നതും അമേരിക്ക ഗൗരവപൂർവ്വമാണ് എടുത്തിരിക്കുന്നത്.
Comments