കാബൂൾ: അഫ്ഗാനിസ്താനിൽ ഇനിയും താലിബാന് കീഴടങ്ങാത്ത പാഞ്ച്ഷീർ പ്രവിശ്യയുടെ കവാടത്തിൽ താലിബാൻ ഭീകരർ എത്തിയതായി അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുല്ല സലേ. പാഞ്ച്ഷീർ കവാടത്തിൽ താലിബാൻ അക്രമം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാഞ്ച്ഷിർ പിടിക്കാൻ ഞായറാഴ്ച രാത്രി മുതൽ താലിബാൻ ഭീകരർ നീക്കം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നൂറുകണക്കിന് ആയുധധാരികളാണ് പാഞ്ച്ഷീറിലെത്തിയത്. ഞായറാഴ്‌ച്ച അയൽപ്രദേശമായ അന്ദറാബ് താഴ്‌വരയിലെത്തിയ താലിബാനികൾ, ഒരു ദിവസത്തിന് ശേഷം താലിബാൻ പാഞ്ച്ഷിർ കവാടത്തിൽ കൂട്ടമായി എത്തുകയായിരുന്നു. പ്രതിരോധത്തിന്റെ ഭാഗമായി സലാങ് ഹൈവേ അടച്ചതായും സലേ പറഞ്ഞു.
താലിബാന് കീഴടങ്ങാൻ കൂട്ടാക്കാത്ത ഈ മേഖലയിൽ സംഘർഷം രൂക്ഷമാകുകയാണ്. നിരവധിപ്പേരാണ് താലിബാനെതിരെ നിരത്തിലിറങ്ങി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. അമറുള്ള സാലേയുടെ നേതൃത്വത്തിലുള്ള സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അന്ദറാബിൽ ഏകദേശം 300ഓളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
താലിബാൻ ഭീകരർ അഫ്ഗാൻ പിടിച്ചെടുക്കാൻ ആരംഭിച്ചത് മുതൽ പഞ്ച്ഷീർ പ്രദേശത്തെ ജനങ്ങൾ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാൻ ഭരണകൂടത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ സംഘവും അഫ്ഗാൻ പ്രതിരോധ സേനയും സംയുക്തമായാണ് താലിബാൻ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.















