ന്യുഡൽഹി: ഇന്ത്യയിലെ ആദ്യ സ്മോഗ് ടവർ ഇനി ഡൽഹിയിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഉദ്ഘാടനം ചെയ്തത്. ഡൽഹി തലസ്ഥാനമായ കോനാട്ട് പ്ലേസ് ഏരിയയിലെ ബാബ ഖരക് സിംഗ് മാർഗിലാണ് രാജ്യത്തെ ആദ്യത്തെ സ്മോഗ് ടവർ ഇനി സ്ഥിതിചെയുന്നത്. ഏകദേശം 1 കിലോമീറ്റർ ചുറ്റളവിൽ ടവർ സെക്കൻഡിൽ 1,000 ക്യുബിക് മീറ്റർ വായു ശുദ്ധീകരിക്കും.
ടവർ ഒരു പൈലറ്റ് പ്രോജക്റ്റായി സ്ഥാപിച്ചിട്ടുണ്ട്. പ്രാരംഭ ട്രെൻഡുകൾ ഒരു മാസത്തിനുള്ളിൽ ലഭ്യമാകുമെന്നും പൈലറ്റ് പ്രോജക്റ്റ് വിജയിക്കുകയാണെങ്കിൽ കൂടുതൽ സ്മോഗ് ടവറുകൾ സ്ഥാപിക്കാൻ സാധിക്കുമെന്നും ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്മോഗ് ടവറിന്റെ ഫലപ്രാപ്തി കണ്ടെത്താൻ വിദഗ്ധർ പഠനങ്ങൾ നടത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്മോഗ് ടവറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സ്ഥലത്ത് ഒരു കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. ഫലങ്ങളുടെ അടിസ്ഥാനത്തിൽ, കൂടുതൽ ടവറുകൾ സ്ഥാപിക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡൽഹി സർക്കാർ 20 മീറ്റർ നീളമുള്ള സ്മോഗ് ടവർ നിർമ്മിക്കുന്നതിനായുളള ഘടനയ്ക്ക് അനുമതി നൽകിയിരുന്നു. ഡൽഹി സർക്കാർ 20 കോടി രൂപയാണ് ധനസഹായമായി നൽകിയത്.
വായു മലിനീകരണം തടയുന്നതിനായി ഒരു വലിയ തോതിലുള്ള എയർ പ്യൂരിഫയറായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഘടനയാണ് സ്മോഗ് ടവർ. രാജ്യത്തുടനീളം ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ഡൽഹി. ശൈത്യകാലത്ത് നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി കുറയുന്നുവെന്നാണ് പഠനങ്ങൾ.
Comments