കൊച്ചി : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യം ഉന്നയിച്ച് ഹൈക്കോടതി. കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഹർജിയിൽ ക്രൈംബ്രാഞ്ചിനും, എൻഫോഴ്‌സ്‌മെന്റിനും നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു.
നിലവിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നൂറുകോടിയിലധികം രൂപയാണ് ബാങ്കിൽ നിന്നും സിപിഎം നേതാക്കൾ തട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മാത്രം പര്യാപ്തമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
അതേസമയം ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് സിബിഐ അന്വേഷിക്കുന്നതിൽ തടസ്സങ്ങളില്ല. കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ എതിർ സത്യവാങ്മൂലം സമർപ്പിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
തൃശ്ശൂർ പൊറത്തിശ്ശേരി സ്വദേശിയായ സുരേഷ് ആണ് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കൾ പ്രതികളായ കേസ് രാഷ്‌ട്രീയ സമ്മർദ്ദംമൂലം അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
Comments