ദുഷാൻബെ:ഏകപക്ഷീയമായി അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപികരിക്കുകയാണെങ്കിൽ അംഗീകരിക്കില്ലെന്ന് താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമാം അലി റഹ്‌മാൻ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഷൂദ് ഖുറേഷിയുമായുള്ള ചർച്ചയിലാണ് താജിക്കിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്. താലിബാൻ ഭരണം പിടിച്ചടക്കിയശേഷം ആദ്യമായാണ് അഫ്ഗാനിസ്ഥാന്റെ അയൽരാജ്യം പരസ്യമായ നിലപാടെടുത്തത്.
എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം സർക്കാർ രൂപീകരണത്തിൽ ഉണ്ടാവണം. ജനസംഖ്യയിൽ 46% വരുന്ന താജിക്കുകൾക്ക് ആനൂപാതികമായി ഭരണത്തിൽ യപങ്കാളിത്തം നൽകണം. ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികളെ അംഗീകരിക്കില്ല. സർക്കാർ രൂപീകരണത്തിന് മുൻപായി മുഴുവൻ ജനങ്ങളുടെയും ഹിതപരിശോധന നടത്തണം തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ പ്രസിഡന്റ് ഉന്നയിച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ താജിക്കിസ്ഥാൻ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ചർച്ച നടന്നത്.
അഫ്ഗാനിലെ നിലവിലെ സാഹചര്യം മേഖലയിലെ സമാധാനത്തിന് ഭംഗം വരുത്തിയെന്നും സുരക്ഷാ ഭീഷണിയായി സംഘർഷം മാറിയെന്നും ഇമാം അലി റഹ്‌മാൻ പറഞ്ഞു. പ്രദേശത്തെ ഭൂമിശാസ്ത്രപരമായ വൈവിദ്ധ്യങ്ങളെ തകർക്കാൻ സംഘർഷം കാരണമാകരുത്.
അഫ്ഗാനിസ്ഥാനിലെ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ കേവലം ആ രാജ്യത്ത് മാത്രം ഒതുങ്ങുന്നതല്ല. ഇത് ഒരു അന്താരാഷ്‌ട്ര വിഷയമായതിനാൽ ലോകരാജ്യങ്ങൾ സമാധാനത്തിന്റെ പുന:സ്ഥാപനത്തിന് അടിയന്തിരമായി ഇടപെടണമെന്നും താജിക്കിസ്ഥാൻ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ ആ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്ന് ചർച്ചയിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടപ്പോഴാണ് ഇമാം അലി റഹ്‌മാൻ തന്റെ നിലപാട് തുറന്നടിച്ചത്.
Comments