ബെംഗളൂരു: രാജ്യത്തെ നടുക്കിയ മൈസൂരു കൂട്ടബലാത്സംഗക്കേസിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. ഇത് സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ കർണാടക ഡിജിപിക്ക് കത്ത് നൽകി. കർണാടക വനിതാ കമ്മിീഷൻ അദ്ധ്യക്ഷയുമായി വിഷയം ചർച്ച ചെയ്തതായും രേഖ ശർമ അറിയിച്ചു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണെന്നും രേഖ ശർമ പറഞ്ഞു.
എന്നാൽ പെൺകുട്ടിയും സുഹൃത്തും നേരിട്ടത് തീർത്തും നിർഭാഗ്യകരമായ സംഭവമാണെന്നും വിഷയത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടി നിയമത്തിന് മുമ്പിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എഡിജിപി പ്രതാപ് റെഡ്ഡിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
ചൊവ്വാഴ്ച രാത്രി 7.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എംബിഎ വിദ്യാർത്ഥികളായ പെൺകുട്ടിയും സുഹൃത്തും ചാമുണ്ഡി ഹിൽസ് സന്ദർശിക്കാൻ പോകവെ ആറംഗ മദ്യപസംഘം ആക്രമിക്കുകയായിരുന്നു. പ്രതികൾ പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും സുഹൃത്തിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ ഇരുവരെയും പിന്നീട് പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ ബുധനാഴ്ച ഉച്ചയോടെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മാനസിക നില തൃപ്തികരമല്ലാത്തതിനാൽ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്നും സുഹൃത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.
Comments