തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ പ്രതിരോധം അമ്പേ പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയ്‌ക്കും, ആരോഗ്യമന്ത്രിയ്‌ക്കുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ. നിയമസഭയിൽ വീണാ ജോർജ് നടത്തിയ ‘തീപ്പൊരി’ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് നടത്തിയ പരാമർശം കുത്തിപ്പൊക്കിയാണ് പരിഹാസം. സംസ്ഥാനത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണം 30,000 പിന്നിട്ടതോടെയാണ് സർക്കാരിനെതിരെ ട്രോളൻമാർ രംഗത്ത് വന്നത്.
14ാം നിയമസഭയിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ എതിർത്തുള്ള വീണാ ജോർജിന്റെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസമായി നിറയുന്നത്. ‘ഈ കപ്പൽ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്, നവകേരളത്തിലേക്ക് കപ്പൽ അടുത്തുകൊണ്ടിരിക്കുകയാണ് ‘ എന്നായിരുന്നു വീണാ ജോർജ് പറഞ്ഞത്. എന്നാൽ കപ്പൽ മുങ്ങുമെന്ന് ഉറപ്പായതോടെ കപ്പിത്താനായ മുഖ്യമന്ത്രി നീന്തി രക്ഷപ്പെട്ടെന്നുമാണ് ട്രോളൻമാർ പറയുന്നത്.
സംസ്ഥാനത്ത് കൊറോണ സാഹചര്യം അതിരൂക്ഷമായിട്ടും പിണറായി വിജയൻ മൗനം തുടരുകയാണ്. ഇതിനെതിരെയും സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം ഉയരുന്നുണ്ട്. ആറ് മണി തള്ള് എവിടേയെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ന്യായീകരണ ക്യാപ്‌സ്യൂളുകളുമായി എത്തുന്ന ഇടത് അനുഭാവികൾക്കെതിരെയും വിമർശനം ഉയരുന്നുണ്ട്.
Comments