വാഷിംഗ്ടൺ: കൊറോണയുടെ ഉത്ഭവത്തെകുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുപിടിക്കുകയാണെന്ന്് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.അതേസമയം കൊറോണ ജൈവായുധമല്ലെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ.
എന്നാൽ കൊറോണയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നെന്ന കാര്യത്തിൽ ഇന്നും ഭിന്നാഭിപ്രായമാണുള്ളത്. വൈറസ് ലാബിൽ നിന്നും അബദ്ധത്തിൽ പുറത്ത് വന്നതാണോ അതോ പ്രകൃതിയിൽ സ്വാഭ്വാവികമായി രൂപം കൊണ്ടതാണോ എന്ന കാര്യം ഇനിയും തീർപ്പാക്കിയിട്ടില്ല. സാർസ് കൊറോണ വൈറസിനെ ജനിതകപരമായി മാറ്റം വരുത്തി ഉണ്ടാക്കിയതല്ലന്ന് ഭുരിഭാഗം ഏജൻസികളും പറയുന്നുണ്ടെങ്കിലും ഈ നിഗമനങ്ങൾ ഒന്നും വിശ്വസനീയമല്ലന്നാണ് മറ്റൊരു പക്ഷം.
വിവിധ ഏജൻസികളുടെ റിപ്പോർട്ട് സ്വീകരിച്ച ബൈഡൻ കൊറോണയുടെ ഉറവിടം കണ്ടെത്താനുള്ള പ്രയത്‌നത്തിൽ പിന്നോട്ടില്ലെന്ന് പറഞ്ഞു. എന്നാൽ ഇതിന് പരിശ്രമിക്കുന്നവരെ തടയുന്ന സമീപനമാണ് ചൈനക്കെന്ന് ബൈഡൻ ആരോപിച്ചു.കൊറോണ ഉത്ഭവത്തെകുറിച്ചുള്ള പഠനത്തിന് ശക്തമായ പിന്തുണയും സഹായവും വേണമെന്ന ലോകത്തിന്റെ ആവശ്യം ചൈന ഗൗരവത്തിലെടുക്കുന്നില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തി.
ലോകത്താകമാനമുള്ള ആളുകളെ ദുരിതക്കയത്തിലാക്കിയ രോഗമാണ് കൊറോണ. രണ്ട് വർഷത്തോളമായി ലോകവ്യാപകമായി കൊറോണ പിടിമുറിക്കിയിരിക്കുകയാണ്. കൊറോണയുടെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാൻ എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്.കൊറോണ ചൈനയുടെ ജൈവായുധമാണെന്നും പരക്കെ ആക്ഷേപമുണ്ട്.എന്നാൽ ഈ കാര്യങ്ങൾ എല്ലാം തന്നെ ചൈന നിഷേധിക്കുകയാണുണ്ടായത്.















