കാബൂൾ: കാബൂൾ വിമാനത്താവളത്തിന്റെ പ്രധാനഭാഗം താലിബാൻ ഭീകരർ അടച്ചതായി റിപ്പോർട്ട്.ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായാണ് വിമാനത്താവളം അടച്ചതെന്നാണ് താലിബാൻ നൽകുന്ന വിശദീകരണം.യുഎസ് സൈന്യത്തെ മുഴുവനായി പിൻവലിച്ചശേഷം വാണിജ്യ വിമാനങ്ങൾക്ക് അനുമതി നൽകുമെന്ന് താലിബാൻ അറിയിച്ചു. എന്നാൽ എയർലൈനുകൾക്ക് അനുമതി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതോടെ ഒരുപാട് പേരുടെ പ്രതീക്ഷയാണ് അസ്തമിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാബൂൾ വിമാനത്താവളത്തിന് സമീപത്തായി ഭീകരാക്രമണങ്ങൾ നടന്നിരുന്നു. ചാവേറാക്രമണത്തിൽ നൂറിലേറെ പേർക്ക് ജീവൻ നഷ്ടമായിരുന്നു. ആക്രമണത്തിന് ശേഷം വിമാനത്താവളത്തിൽ വൻജനാവലിയാണ് തടിച്ചു കൂടിയിരിക്കുന്നത്. ഇതിനെ തുടർന്ന് താലിബാൻ വിമാനത്താവളത്തിന് ചുറ്റും അധികസേനയേയും വിന്യസിച്ചിരുന്നു.
ഭീകരാക്രമണത്തിൽ പരിഭ്രാന്തരായ ജനം രാജ്യത്തിന് പുറത്ത് കടക്കാനായി ശ്രമങ്ങൾ തുടരുകയാണ് അതേസമയം വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് താക്കീത് നൽകാനായി ഭീകരർ വെടിയുതിർക്കുകയും വിമാനത്താവളത്തിനുസമീപത്തായുള്ള റോഡുകളിൽ പ്രത്യേക ദ്രാവകവും കറുത്ത പുക പോലുള്ള വസ്തുക്കളും നിക്ഷേപിച്ചിരുന്നു.യുഎസ് പാസ്‌പോർട്ട് കൈവശം മാത്രമുള്ളവരെ മാത്രം കടത്തിവിടാനാണ് നിർദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്.
താലിബാൻ ഭരണം പിടിച്ചതിന് ശേഷം കാബൂൾ വിമാനത്താവളം വഴിയാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരും മറ്റ് വിദേശപൗരൻമാരുമാണ് ജീവൻ രക്ഷിക്കാനായി മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാനായി കാത്തിരിക്കുന്നത്. ഇതിനിടയിലാണ് താലിബാൻ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നുവെന്ന വാർത്തകളും പുറത്തുവരുന്നത്.
താലിബാൻ മുൻപ് പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ലംഘിക്കുകയാണെന്ന സംശയത്തിലാണ് ജനങ്ങൾ. തുല്യതയും നീതിയും ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഭീകരർ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വലിയ ആക്രമണങ്ങളാണ് അഴിച്ചു വിടുന്നത്. പലയിടങ്ങളിലും സ്ത്രീകളെ തട്ടികൊണ്ട് പോയി നിർബന്ധിച്ച് വിവാഹം കഴിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട് രാജ്യത്തെ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. എടിഎമ്മിൽ നിന്ന് പിൻവലിക്കാനാവുന്ന പണത്തിന്റെ പരിധിയും ഓരോ ദിവസവും കുറയ്‌ക്കുകയാണ് ബാങ്കുകൾ.ഭക്ഷ്യോൽപ്പന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നുവെന്ന് നേരത്തെ പരാതികൾ ഉയർന്ന് വന്നിരുന്നു.
കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്ലേറ്റ് അനുബന്ധ സംഘടന കാബൂളിൽ നടത്തിയ ചാവേറാക്രമണത്തിൽ 169 അഫ്ഗാൻകാർക്കും 13 സുഎസ് സർവീസ് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.തുടരെയുണ്ടായ ഭീകരാക്രമങ്ങളെ തുടർന്ന് രാജ്യം കലുഷിതമായിരിക്കുകയാണ്.യുഎസ് സേനകളെ മുഴുവനായി പിൻവലിക്കുന്നതിന് മുൻപ് തന്നെ പല രാജ്യങ്ങളും അവരുടെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു. ഇതുവരെ ഒരുലക്ഷത്തിലധികം ആളുകളെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചെന്നാണ് യുഎസ് നൽകുന്ന വിവരം.
Comments