ന്യൂഡൽഹി: ടോക്കിയോ പാരാലിമ്പിക്‌സിൽ വെള്ളിമെഡൽ നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ ഭാവിന ബെൻ പട്ടേലിന് രാജ്യമെങ്ങും അഭിനന്ദന പ്രവാഹമാണ്. വനിതകളുടെ ടേബിൾ ടെന്നീസിൽ ചരിത്രവിജയമായ നേട്ടത്തിന് ശേഷം തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ഭാവിന. ഇതിഹാസ ക്രിക്കറ്റ് താരമായ സച്ചിൻ ടെൻഡുൽക്കറെ നേരിട്ട് കണ്ട് മെഡൽ കാണിക്കണമെന്നാണ് ഭാവിനയുടെ മോഹം.
20 വർഷം നീണ്ട കഠിനപ്രയത്‌നങ്ങൾക്ക് പ്രചോദനമായത് സച്ചിൻ ടെൻഡുൽക്കറാണ്. അദ്ദേഹത്തിന്റെ കരിയറും ജീവിതവും തന്റെ പോരായ്മകളെ മറന്ന് പോരാടാനുള്ള ആത്മവിശ്വാസവും ധൈര്യവും പകർന്നു. ഈ മെഡൽ നേട്ടം അദ്ദേഹത്തോടൊപ്പം പങ്കിടാനുള്ള ആഗ്രഹമാണ് ഇനിയുള്ളതെന്നും ഭാവിന പറഞ്ഞു.
2018ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയതിന് പിന്നാലെയാണ് ഭാവിനയുടെ പാരാലിമ്പിക്‌സ് നേട്ടം. മെഡിറ്റേഷനിലൂടെ കൈവരിച്ച മനഃധൈര്യമാണ് വിജയത്തിലേക്ക് തന്നെ നയിച്ചതെന്നും ഭാവിന വിശ്വിസിക്കുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ വേഗമേറിയ കായിക വിനോദമാണ് ടേബിൾ ടെന്നീസ്. 10-15 മിനിറ്റുകൾക്കുള്ളിൽ വിജയ പരാജയങ്ങൾ സംഭവിക്കുന്നു. അതിനാൽ മനസിന് ഏകാഗ്രത കൈവരിക്കേണ്ടത് അത്യാവശ്യമാണ്. കാലങ്ങളായി ജീവിതത്തിന്റെ ഭാഗമാക്കിയ മെഡിറ്റേഷനാണ് അതിനുവേണ്ടി പ്രാപ്തയാക്കിയതെന്നും ഭാവിന പ്രതികരിച്ചു.
രാജ്യത്തിന് വെള്ളി മെഡൽ നേടിത്തന്ന് ചരിത്രം രചിച്ചെന്നാണ് ഭാവിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. വെള്ളി കരസ്ഥമാക്കിയ ഭാവിനയ്‌ക്ക് പാരാലിമ്പിക്‌സ് സ്വർണം നഷ്ടമായത് ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം യിങ് ഷൂവിനോട് പരാജയപ്പെട്ടായിരുന്നു. എങ്കിലും ഭാവിനയുടെ നേട്ടത്തിന് സ്വർണത്തിളക്കമാണെന്നതിൽ സംശയമില്ല.
Comments