ടോക്കിയോ: പാരാലിംപിക്‌സിലെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യൻ താരത്തിന്റെ വെങ്കല മെഡൽ നേട്ടത്തിനെതിരെ പരാതിയുമായി എതിർതാരങ്ങൾ. വിനോദ് കുമാറിന് വെങ്കല മെഡൽ നൽകാനുളള തീരുമാനത്തിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഈ ഇനത്തിലെ മെഡൽദാനചടങ്ങ് തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചു. സാങ്കേതിക സമിതി ഉൾപ്പെടെ പരാതി വിശദമായി പരിശോധിച്ച ശേഷമാകും മെഡൽ നിർണയത്തിൽ തീരുമാനമാകുക.
എഫ് 52 കാറ്റഗറിയിൽ വിനോദ് കുമാറിന്റെ പങ്കാളിത്തം ചോദ്യം ചെയ്താണ് എതിരാളികൾ പരാതി ഉന്നയിച്ചിരിക്കുന്നത്. 19.91 മീറ്റർ എറിഞ്ഞാണ് വിനോദ് കുമാർ വെങ്കല മെഡലിന് അർഹനായിരുന്നത്. പുതിയ ഏഷ്യൻ റെക്കോഡും ഈ പ്രകടനത്തിലൂടെ വിനോദ് കുമാർ കുറിച്ചിരുന്നു.
ആറ് ശ്രമങ്ങളിൽ അഞ്ചാമത്തേതിലാണ് മികച്ച ദൂരം വിനോദ് കുമാർ കണ്ടെത്തിയത്. 17.46 മീറ്റർ, 18.32, 17.80, 19.12, 19.91, 19.81 എന്നിങ്ങനെയായിരുന്നു ഓരോ ശ്രമത്തിലും കുറിച്ച ദൂരം. 20.02 മീറ്റർ എറിഞ്ഞ പോളണ്ട് താരമാണ് സ്വർണത്തിന് അർഹനായത്. 19.98 മീറ്റർ എറിഞ്ഞ ക്രൊയേഷ്യൻ താരം വെളളി മെഡലിനും അർഹനായി.
എന്നാൽ എഫ് 52 കാറ്റഗറിയിൽ വിനോദ് കുമാറിന്റെ ക്ലാസിഫിക്കേഷനിൽ അപാകതകൾ സംഭവിച്ചിട്ടില്ലെന്നും നാല് ദിവസങ്ങൾക്ക് മുൻപാണ് ക്ലാസിഫിക്കേഷൻ പൂർത്തിയായതെന്നും മെഡൽ രാജ്യത്തിന് നഷ്ടമാകില്ലെന്നും ഇക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും പാരാലിംപിക്‌സിലെ ടീം ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് അർഹൻ ബഗതി പറഞ്ഞു.
ഹൈജമ്പിൽ നിഷാദ് കുമാറും വനിതാ ടേബിൾ ടെന്നീസിൽ ഭാവിന പട്ടേലും വെള്ളിമെഡലുകൾ നേടിയിരുന്നു.















