തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷന്മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രണ്ട് തവണ ചർച്ച നടത്തിയെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടി. താനുമായി നടത്തിയ ചർച്ച അപൂർണമായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ചർച്ചയുടെ വിശദാംശങ്ങൾ സുധാകരൻ പുറത്ത് വിട്ടത് ശരിയായില്ലെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
രണ്ട് തവണ തന്നെ കണ്ടുവെന്ന് സുധാകരൻ പറയുന്നത് ശരിയല്ല. ആകെ ഒരു തവണയാണ് കണ്ടത്. അന്ന് വി.ഡി സതീശനും കൂടെയുണ്ടായിരുന്നു. രണ്ട് തവണ ചർച്ച നടന്നെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നുവെന്നും സുധാകരനെ നേരിൽ കണ്ട ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചർച്ചയുടെ വിവരങ്ങൾ പുറത്തുവിടുന്നത് ഓരോരുത്തരുടെ ശൈലിയാണ്. തങ്ങളുടെ കാലത്ത് ഇത്തരത്തിൽ പരാതികൾ ആർക്കും ഉണ്ടായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. അതേസമയം ഡിസിസി അദ്ധ്യക്ഷന്മാരുടെ പുനഃസംഘടനയിൽ നേതാക്കന്മാരുടെ പരസ്യപ്രതികരണം വിലക്കിയിട്ടുണ്ടെങ്കിലും ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ പാർട്ടിയിലെ ഭിന്നത പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.
പട്ടിക പുറത്തുവിടുന്ന സമയത്തെ പ്രത്യാഘാതങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളെ കുറിച്ച് തങ്ങൾ നേതൃസ്ഥാനത്ത് ഇരുന്ന കാലത്ത് ആലോചിച്ചിരുന്നു. തീരുമാനമെടുക്കുമ്പോൾ എല്ലാവർക്കും അത് സ്വീകാര്യമാവാൻ ശ്രമിക്കാറുണ്ട്. നിർദ്ദേശങ്ങൾ എഴുതിവെച്ച ഡയറി വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാണിച്ച നടപടി തെറ്റിപ്പോയെന്നാണ് കരുതുന്നതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
Comments