കെയ്റോ : തീവ്ര ആശയങ്ങളുള്ള മതഗ്രന്ഥങ്ങൾക്ക് ഈജിപ്തിലെ മസ്ജിദുകളിൽ വിലക്ക്. റിലീജിയസ് എൻഡോവ്മെന്റ് മന്ത്രാലയത്തിന്റേതാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. നിലവിലെ മതഗ്രന്ഥങ്ങൾ മസ്ജിദുകളിലെ ഗ്രന്ഥശാലകളിൽ നിന്നും നീക്കാനും നിർദ്ദേശമുണ്ട്.
ഗ്രന്ഥശാലകളും, മസ്ജിദുകളിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളും പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് എൻഡോവ്മെന്റ് മന്ത്രി മുഹമ്മദ് മൊക്താർ ഗോമ അറിയിച്ചു. ഇതിന് ശേഷം തീവ്ര ആശയങ്ങളുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ എടുത്ത് മാറ്റും. സലഫി, മുസ്ലീം ബ്രദർഹുഡ്, ഗാമാ ഇസ്ലാമിയ തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ എഴുതിയ മുഴുവൻ പുസ്തകങ്ങളും നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പുസ്തകങ്ങൾ മസ്ജിദുകളിൽ സൂക്ഷിക്കില്ലെന്ന് ഇമാമുകളോട് സത്യം ചെയ്യാൻ ആവശ്യപ്പെടും. ഈ ഉത്തരവ് ലംഘിക്കുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 15 ദിവസങ്ങൾക്കുള്ളിൽ പുസ്തകങ്ങൾ നീക്കം ചെയ്യാനാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
Comments