കൊൽക്കത്ത: റെയിൽവെ സ്‌റ്റേഷനിലെത്തിയാൽ ഒരു ചായകുടിക്കണമെന്ന് ആഗ്രഹിക്കാത്തവർ അപൂർവ്വമാണ്. യാത്രയുടെ തുടക്കത്തിലോ യാത്രക്കിടയിലോ ഇന്ത്യയിലെ റെയിൽവെ സ്‌റ്റേഷനുകളിൽ നിന്ന് ചായകുടിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാലിപ്പോൾ വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ട്, പതിവുരീതികളെ തട്ടി മാറ്റി മാറ്റത്തിലേക്ക് ചൂളം വിളിക്കുകയാണ് ഇന്ത്യൻ റെയിൽവെ.
കൊടും കാട്ടിലൂടെയുള്ള ഒരു ചായ സഫാരിക്കാണ് റെയിൽവേ തുടക്കം കുറിച്ചിരിക്കുന്നത്. ഡാർജിലിംഗ് ഹിമാലയൻ മലനിരകളിലെ കൊടുംവനത്തിലൂടെ ചായകുടിച്ചുകൊണ്ട് ഇനി യാത്ര ആരംഭിക്കാം. കൊറോണ മഹാമാരി പ്രതിസന്ധിയിലാക്കിയ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുകയാണ് ജംഗിൾ ടീ സവാരിയിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. സിലിഗുരി ജംങ്ഷൻ മുതൽ റോങ്‌തോംഗ് വരെയാണ് യാത്ര ചെയ്യാൻ സാധിക്കുക. വിനോദ സഞ്ചാരികൾക്ക് പുറമെ നഗരവാസികൾക്കും ട്രെയിനിൽ യാത്ര ചെയ്യാം.
ജനങ്ങളുടെ ചായ കുടിച്ചുകൊണ്ടുള്ള ട്രെയിൻ യാത്ര മുന്നിൽ കണ്ടാണ് കാട്ടിലൂടെയുള്ള ചായ സഫാരിക്കും റെയിൽവെ തുടക്കിമിട്ടത്. കാട്ടിലൂടെയുള്ള ഒരു മുഴുനീള യാത്രയ്‌ക്ക് 970 രൂപയാണ് യാത്രാനിരക്കായി റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ദിവസവും 2.45ന് ട്രെയിൻ സിലിഗുരി ജംങ്ഷനിൽ നിന്നും പുറപ്പെടും. ഈ ട്രെയിനിലൂടെ സഞ്ചാരികൾക്ക് മഹാനന്ദ വന്യജീവി സങ്കേതത്തിലേയും തേയില തോട്ടങ്ങളുടേയും കുന്നുകളുടേയും ഭംഗി ചായയും ലഘു ഭക്ഷണവും കഴിച്ചുകൊണ്ട് ആസ്വദിക്കാനാകും.
ഇന്നലെയാണ് ജംഗിൾ ടി സഫാരി ഔദ്യോഗികമായി വിനോദ സഞ്ചാരികളുമായി യാത്ര ആരംഭിച്ചത്. മൂന്ന് മണിക്കൂർ നേരമുള്ള യാത്രയാണിത്. നേരത്തെ ആരംഭിച്ച പദ്ധതിയാണ് ജംഗിൾ ടി സഫാരി. എന്നാൽ അന്ന് പ്രതീക്ഷിച്ചത്ര യാത്രക്കാരേയും വിനോദ സഞ്ചാരികളേയും ആകർഷിക്കാൻ സാധിച്ചില്ല. ആ സമയത്തായിരുന്നു കൊറോണ മഹാമാരിയും പൊട്ടിപ്പുറപ്പെടുന്നത്. ഇത് ജംഗിൾ ടി സഫാരിയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. എന്നാലിപ്പോഴുള്ള രണ്ടാം വരവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Comments