ന്യൂഡൽഹി: കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ സമ്പദ്ഘടന കരുത്തോടെ മുന്നോട്ട്. 2021-2022 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി 20.1% വളർച്ചയാണ് രേഖപ്പെടുത്തിയത്. വരും കാലങ്ങളിൽ ഇന്ത്യൻ സമ്പദ്ഘടനയുടെ മുന്നേറ്റത്തിന്റെതാണെന്ന് സാമ്പത്തിക വിദഗ്ധർ കണക്കുകൂട്ടുന്നു.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യയുടെ ജിഡിപി നെഗറ്റീവ് 24.4% ആയിരുന്നു എന്നോർക്കണം. ഇക്കാലയളവിൽ ദേശീയാടിസ്ഥാനത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.
കാർഷിക രംഗത്തെ വളർച്ചയാണ് എടുത്ത് പറയേണ്ടത്. കാർഷിക നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ ചില ഇടനിലക്കാരുടെ നേതൃത്വത്തിൽ സമരം ചെയ്യുമ്പോഴാണ് കാർഷിക മേഖലയിൽ വൻ കുതിപ്പ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. വ്യവസായ വളർച്ച 9.4% ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെൻസെക്‌സിലും വൻ കുതിപ്പ് തുടരുകയാണ്. സെൻസെക്‌സ് 57552ലും നിഫ്റ്റി 17132 ലും എത്തി നിൽക്കുകയാണ്. നിർമാണ മേഖലയിൽ 68.3 ശതമാനം വളർച്ചയുണ്ടായി. സർവീസ് സെക്ടറിൽ 3.7 ശതമാനം ഉയർച്ചയും രേഖപ്പെടുത്തി.
2021-2022 സാമ്പത്തിക വർഷത്തിൽ 9 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നാണ് വിവിധ ഏജൻസികളുടെ അനുമാനം. അതിനെ സാധൂകരിക്കുന്നതാണ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ആഭ്യന്തര മൊത്ത ഉത്പാദനത്തിലുണ്ടായ വളർച്ച സൂചിപ്പിക്കുന്നത്. ഇന്ത്യൻ രൂപ കൂടുതൽ കരുത്ത് ആർജിക്കുന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ കരുതൽ ധനം 621 ബില്യൺ ഡോളർ ആയി ഉയർന്നു.തൊഴിൽ ലഭ്യത കോവിഡിന് മുൻപുള്ള സ്ഥിതിയിലായി. പ്രതികൂല സാഹര്യത്തിലും വിലക്കയറ്റം പിടിച്ചു നിർത്താനായതാണ് ഏറ്റവും വലിയ നേട്ടം.
രാജ്യത്ത് അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം ഇല്ല എന്നതാണ് ശുഭസൂചകമായ കാര്യം. റീട്ടെൽ ഇൻഫ്ലേഷൻ 5.59% മാത്രമാണ്. കൊറോണയുടെ രണ്ടാം തരംഗത്തിനിടയിലും രാജ്യത്തിന് സാമ്പത്തികമായി മുന്നേറാൻ കഴിഞ്ഞുവെന്നത് എടുത്തു പറയേണ്ട നേട്ടമാണ്. കഴിഞ്ഞ സാമ്പത്തികപാദത്തിൽ ജിഡിപി 26.95 ലക്ഷം കോടി ആയിരുന്നുവെങ്കിൽ 2021-2022 വർഷത്തിലെ ആദ്യപാദത്തിൽ 32.38 ലക്ഷം കോടിയായി ഉയർന്നു. പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട ഉൽപാദനവും ഉപഭോക്തൃ ചെലവിൽ വന്ന ഉണർവ്വും ആണ് കൊറേണയുടെ രണ്ടാം തരംഗത്തിനിടയിലും വളർച്ചയ്‌ക്ക് കാരണമായത്. കയറ്റുമതിയിൽ ക്രമാനുഗതമായ വളർച്ച കൈവരിച്ചതും കാർഷികമേഖലയിലെ കരുത്തുറ്റ വളർച്ചയും ഈ സാമ്പത്തിക വർഷത്തെ കുതിപ്പിന് അടിത്തറയിട്ടു.














