വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നും അവസാന സൈനികനേയും പിൻവലിച്ച അമേരിക്ക പാകിസ്താനുമായി ചർച്ച നടത്തി. അമേരിക്കയുടെ സംയുക്ത സൈനിക മേധാവി ജനറൽ മാർക് മില്ലെയാണ് പാകിസ്താൻ സൈനിക മേധാവി ഖ്വമാർ ജാവേദ് ബാജ്‌വയുമായി സംഭാഷണം നടത്തിയത്. മേഖലയിലെ മാറിയ പരിസ്ഥിതിയും അതിർത്തി സുരക്ഷയുമാണ് പ്രധാനമായും ചർച്ചയായത്.
‘അമേരിക്കൻ സംയുക്ത സൈനികമേധാവി ജനറൽ മാർക്.എ. മില്ലെ പാകിസ്താൻ സംയുക്ത സൈനിക മേധാവി ജനറൽ ഖ്വമാർ ജാവേദ് ബാജ്‌വയുമായി സംഭാഷണം നടത്തി. ഫോൺ വഴിയുള്ള അനൗപചാരിക സംഭാഷണമാണ് നടന്നത്. സുരക്ഷവിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിലവിലെ ധാരണകൾ തുടരണം. മേഖലയിലെ സഹകരണം മെച്ചപ്പെടുത്തണമെന്ന വിഷയവും ചർച്ചചെയ്തു.’ സൈനിക വക്താവ് കേണൽ ഡേവ് ബട്‌ലർ അറിയിച്ചു.
അഫ്ഗാനിലെ സംഭവ വികാസങ്ങളിൽ പാകിസ്താൻ നേരിട്ട് ഇടപെട്ട നിരവധി വിഷയത്തിൽ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. താലിബാനെ സഹായിക്കുന്ന ഭീകരരുടെ ആസ്ഥാനം പാകിസ്താനാണെന്നതിനാൽ ശക്തമായ നടപടികളുമായി അമേരിക്കയും സഖ്യ സൈന്യവും അന്താരാഷ്‌ട്ര തലത്തിൽ നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണം മേഖലയിൽ ഒരു സൈനിക താവളമെന്ന അമേരിക്കയുടെ ആഗ്രഹവും പാകിസ്താൻ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനിക മേധാവിമാരുടെ സംഭാഷണം നടന്നിരിക്കുന്നത്.
ഇന്ത്യയുമായി അമേരിക്കയ്‌ക്കുള്ള ഉറ്റ ബന്ധമാണ് പാകിസ്താനെ എന്നും അസ്വസ്ഥമാക്കുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ നേതാവ് ഹാഫിസ് സയ്യദടക്കമുള്ളവരെ അന്താരാഷ്‌ട്ര ഭീകരനായി പ്രഖ്യാപിച്ചതിന്റെ പിന്നിൽ അമേരിക്കയുടെ ശക്തമായ ഇടപെടലായിരുന്നു. സാമ്പത്തിക രംഗത്തും കരിമ്പട്ടികയിൽ പാകിസ്താനെ പെടുത്തിയതിന് പിന്നിലും അമേരിക്കയും ഫ്രാൻസും എടുത്ത നിലപാട് നിർണ്ണായകമായി.
Comments