തിരുവനന്തപുരം; കൊല്ലത്ത് സ്ത്രീപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ ഭർത്താവും പ്രതിയുമായ അരുൺ കുമാറിനെതിരെ ഈ മാസം 10ന് കുറ്റപ്പത്രം പോലീസ് സമർപ്പിക്കും. സ്ത്രീധന പീഡനവും സ്ത്രീ പീഡനവും ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് കുറ്റപ്പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നാൽപതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കുറ്റപ്പത്രത്തിൽ നിരത്തും. ഡിജിറ്റൽ തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഭർത്താവ് കിരൺ ഉപദ്രവിക്കുകയാണെന്ന് തെളിയിക്കുന്ന വാട്ട്‌സാപ്പ് സന്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വിസ്മയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് തെൡയിക്കുന്ന രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
വിസ്മയ മരിച്ച 90 നാൾ കഴിയുന്നതിന് മുമ്പാണ് ആ മാസം പത്തിന് കുറ്റപ്പത്രം കോടതിയിലെത്തുക. പ്രതി കിരൺ ജാമ്യത്തിലിറങ്ങുന്നത് തടയാനാണ് 90 ദിവസത്തിന് മുമ്പ് പോലീസ് കുറ്റപ്പത്രം സമർപ്പിക്കുന്നത്. ഇതോടെ കേസിലെ വിചാരണ പൂർത്തിയാകുന്നത് വരെ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറയും.
വിസ്മയയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ, ഫോറൻസിക് വിദഗ്ധർ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരടങ്ങുന്നതാണ് നാൽപത് പേരുടെ സാക്ഷിപ്പട്ടിക. നിലവിൽ ഭർത്താവ് കിരൺ കുമാറാണ് കേസിലെ ഏകപ്രതി. ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നെങ്കിലും തൽകാലം കിരണിനെ മാത്രം പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Comments