ബെംഗളൂരു: ലഹരിമരുന്ന് ഉപഭോക്താക്കൾക്ക് വീട്ടുവാതിൽക്കൽ കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്ന രണ്ട് പേർ കർണാടകയിൽ അറസ്റ്റിൽ. ഇവരിൽ നിന്നും രണ്ട് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി സിസിബി (കേന്ദ്ര ക്രൈംബ്രാഞ്ച്) അറിയിച്ചു. പട്ടംഡൂരു സ്വദേശികളായ വികാസ്, ശിവം എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
150 ഗ്രാം എംഡിഎംഎ, എക്‌സ്റ്റസി ടാബ് ലെറ്റുകൾ, 3 കിലോ ഹാഷിഷ് ഓയിൽ, 30 കിലോ കഞ്ചാവ്, 50 കിലോ ഹൈഡ്രോ കഞ്ചാവ് എന്നിവ ഉൾപ്പെടെ വിവിധ ലഹരിവസ്തുക്കളാണ് ആന്റി നാർക്കോട്ടിക്‌സ് സംഘം കണ്ടെത്തിയത്.
ഡൽഹിയിൽ നിന്ന് ട്രയിൻ മാർഗമാണ് മരുന്ന് എത്തിയിരുന്നത്. ന്യൂഡൽഹിയിൽ സ്ഥിരതാമസക്കാരനായ അക്ഷയ് പാണ്ഡെ എന്ന വ്യക്തിയാണ് മരുന്ന് അയച്ചിരുന്നതെന്നും പ്രതികൾ വെളിപ്പെടുത്തി. ഡാർക്ക്‌നെറ്റ് വഴി അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘത്തിൽ നിന്നാണ് അക്ഷയ് പാണ്ഡെയ്‌ക്ക് മരുന്ന് ലഭിച്ചിരുന്നതെന്നും പ്രതികൾ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.
Comments