മുംബൈ: കൊറോണയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പിൽ ഒരു കോടി ഡോസുകൾ പിന്നിട്ട് രാജ്യത്തിന്റെ വ്യവസായിക തലസ്ഥാനം. രാജ്യത്ത് മഹാമാരിയുടെ കെടുതികൾ ഏറ്റവും അധികം അനുഭവിച്ച നഗരമാണ് മുംബൈ. കൊറോണയുടെ തുടക്കത്തിൽ തന്നെ മഹാരാഷ്ട്രയിലെയും മുബൈയിലെയും ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.
രാജ്യത്തിന്റെ വ്യവസായ തലസ്ഥാനത്തെ ബാധിച്ച വൈറസ് വ്യാപനം ഇന്ത്യയുടെ സാമ്പത്തിക മേഖലയെയും പിടിച്ച് ഉലച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയും കൊറോണയുടെ പിടിയിലമർന്നത് ആരോഗ്യപ്രവർത്തകരെയും സർക്കാരിനെയും ഒരു പോലെ ആശങ്കയിലാക്കി.
മഹാമാരിയുടെ രണ്ടാം തരംഗവും വ്യവസായ നഗരത്തെ ബാധിച്ചു. നിരവധി പേർ രോഗബാധിതരാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മഹാനഗരം കൊറോണ പ്രതിരോധവും ശക്തമാക്കി മുന്നേറുകയാണ്. മുംബൈയിൽ ഇതുവരെ 1,00,19,216 ഡോസുകൾ നൽകി. ഇതിൽ 72,57,037 ആദ്യ ഡോസും 27,62,179 രണ്ടാം ഡോസുമാണ്. കുത്തിവയ്പ്പെടുത്തവരിൽ പകുതിയിലധികവും 18നും 44നും ഇടയിലുളളവരാണ്.
വാക്സിൻ നൽകിയതിൽ 90,86,465 കോവിഷീൽഡും, 8,99,643 കൊവാക്സിനുമാണ്. വരും ദിവസങ്ങളിൽ വാക്സിനേഷൻ കൂടുതൽ ഊർജിതമാക്കാനുളള ശ്രത്തിലാണ് മുംബൈ കോർപറേഷനും ആരോഗ്യപ്രവർത്തകരും.
Comments