കാബൂൾ: താലിബാൻ പഞ്ച്ശിർ പിടിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ പ്രസ്താവനയുമായി വടക്കൻ സഖ്യം. തങ്ങളുടെ നേതാവായ അഹമ്മദ് മസൂദ് സുരക്ഷിതനാണെന്നും എത്രയും പെട്ടന്ന് തന്നെ അഫ്ഗാൻ ജനതയെ അഭിസംബോധന ചെയ്യുമെന്നും എൻ.ആർ.എഫ് വക്താവ് അലി നസ്രി അറിയിച്ചു.
ഇന്ന് രാവിലെ പഞ്ചശിറിൽ പതാക ഉയർത്തിയതായി താലിബാൻ പ്രസ്താവന നടത്തിയിരുന്നു. പതാക ഉയർത്തുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് താലിബാൻ വിജയം പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോഴും വടക്കൻ സഖ്യം തോറ്റതായി സമ്മതിച്ചിട്ടില്ല. തങ്ങളുടെ നേതാക്കളും മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും സുരക്ഷിതരാണെന്നാണ് സേന പറയുന്നത്. പോരാട്ടം തുടരുമെന്നും ട്വീറ്റ് ചെയ്തു.
ഇതിനിടെ പഞ്ച്ശിർ അഫ്ഗാന്റെ ഭാഗമാണെന്നും മുൻ അഫ്ഗാൻ സൈന്യം നിലവിലെ ഭരണത്തിന്റെ ഭാഗമാകണമെന്നും താലിബാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ പഞ്ച്ശിറിൽ താലിബാൻ നടത്തിയ ആക്രമണത്തെ ഇറാൻ അപലപിച്ചു. വിദേശകാര്യവകുപ്പ് വക്താവ് സയീദ് ഖത്തീസ്സാദേയാണ് പ്രസ്താവന നടത്തിയത്.
ഞായറാഴ്ച രാത്രി പാക് സൈനിക ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ ആക്രണത്തെ തുടർന്ന് 8 ജില്ലകൾ പിടിച്ചുകൊണ്ടാണ് താലിബാൻ ഭീകരർ മേൽക്കൈ നേടിയതെന്നാണ് സൂചന. അതിനിടെ വടക്കൻ സഖ്യത്തിന്റെ വക്താവ് ഫഹിം ദാസ്തിയെ വധിച്ചതായുള്ള വാർത്തയും പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ന് രാവിലെ താലിബാൻ ഭീകര സൈന്യം പഞ്ച്ശിർ കീഴടക്കിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Comments